Home അന്തർദ്ദേശീയം സാമൂഹ്യ അകലം പാലിച്ച് പുറത്തിരുന്ന് ഭക്ഷണം കഴിക്കാം: കിടിലന്‍ മാതൃകയുമായൊരു നഗരം

സാമൂഹ്യ അകലം പാലിച്ച് പുറത്തിരുന്ന് ഭക്ഷണം കഴിക്കാം: കിടിലന്‍ മാതൃകയുമായൊരു നഗരം

കോവിഡ് നമ്മുടെ സാമൂഹിക-സാംസ്‌കാരിക- സാമ്പത്തിക മേഖലകളെയെല്ലാം ആകെ തകിടം മറിച്ചു. അപ്പാടെ സ്തംഭിപ്പിക്കാന്‍ കൊവിഡ് കാരണമായി. നീണ്ടുപോയ ലോക്ഡൗണ്‍ കാലത്ത് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. താങ്ങാനാകാത്ത നഷ്ടം പേറിയവരും ധാരാളമുണ്ട്.

തെരുവുകളില്‍ ചെറിയ ഹോട്ടലുകളോ തട്ടുകടയോ എല്ലാം നടത്തിയിരുന്നവരുടെ കാര്യമെല്ലാം ആകെ കഷ്ടത്തിലായിരുന്നു. രോഗവ്യാപനം ഭയന്ന് മാസങ്ങളോളം കടകളടച്ചിട്ടപ്പോള്‍ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇനിയൊരു മാര്‍ഗമില്ലെന്ന അവസ്ഥയ.

ലോക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോഴും അധികവും ഓണ്‍ലൈന്‍ വില്‍പന എന്ന തരത്തിലേക്കാണ് റെസ്റ്റോറന്റുകളും ഹോട്ടലുകളും നീങ്ങിയതും. ഇതും കച്ചവടത്തെ സാരമായി ബാധിചചു. എന്നാല്‍ കൊവിഡ് കാലം പോലൊരു പ്രതിസന്ധി ഘട്ടത്തിലും കച്ചവടം പൊളിയാതെ തന്നെ ഹോട്ടലുകാര്‍ക്ക് മുന്നോട്ടുപോകാനായാലോ!

അത്തരമൊരു മാതൃക തീര്‍ക്കുകയാണിപ്പോള്‍ ന്യൂയോര്‍ക്ക് നഗരം. ഹോട്ടലുകളുടെ ഡൈനിംഗ് ഏരിയ മുഴുവനായി പുറത്തേക്ക് മാറ്റി സാമൂഹികാകലം പാലിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് നഗരത്തിലെ മിക്കയിടങ്ങളും.

തെരുവുകളാണെങ്കില്‍ അവ, വാഹനങ്ങളെ പ്രവേശിപ്പിക്കാതെ പാര്‍ക്കിംഗിന് കൃത്യമായ സ്ഥലം നല്‍കി, ഡൈനിംഗ് ഏരിയകളൊരുക്കാന്‍ സ്ഥലം ക്രമീകരിച്ചിരിക്കുന്നു. അല്‍പം തിരക്കുള്ളയിടങ്ങളാണെങ്കില്‍ ഡൈനിംഗ് ഏരിയകളെ പ്രത്യേകമായി സുതാര്യമായ പ്ലാസ്റ്റിക് ആവരണത്തിനകത്ത് ഒരുക്കിയെടുക്കുന്നു.

‘ഓപ്പണ്‍ റെസ്റ്റോറന്റ്സ്’ മുമ്പും ന്യൂയോര്‍ക്കിന്റെ സംസ്‌കാരത്തിലുള്ളവയാണ്. എന്നാല്‍ ഇത്രമാത്രം വ്യാപകമാകുന്നത് കൊവിഡ് കാലത്താണെന്ന് മാത്രം. ഈ പദ്ധതി വലിയ വിജയമാണ് കണ്ടിരിക്കുന്നത് നഗരത്തിന്റെ മേയറായ ബില്‍ ഡേ ബ്ലാസിയോ അറിയിച്ചു.

തുടര്‍ന്നുള്ള കാലത്തേക്കും വലിയൊരു പരിധി വരെ ‘ഓപ്പണ്‍ റെസ്റ്റോറന്റു’കളെ പ്രോത്സാഹിപ്പിക്കാനാണ് ഇവിടെ അധികൃതരുടെ തീരുമാനം. കാലാവസ്ഥ പ്രതികൂലമാകുന്ന സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി ചില മുന്നൊരുക്കങ്ങള്‍ കൂടി നടത്തിയാല്‍ ഇതെക്കുറിച്ച് ഇനി വേവലാതിപ്പെടുകയേ വേണ്ടെന്നാണ് മേയര്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏത് നഗരത്തിനും തങ്ങളുടെ മാതൃക സ്വന്തമാക്കാമെന്നും കൊവിഡ് കാലത്ത് സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്താന്‍ ഇത് ഏറെ സഹായകമാണെന്നുകൂടി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.