Home അറിവ് ‘കുടിവെള്ളം പാഴാക്കിയാല്‍ പണി കിട്ടും’: ലക്ഷങ്ങള്‍ പിഴ ചുമത്തുമെന്ന് സിജിഡബ്ല്യൂഎ

‘കുടിവെള്ളം പാഴാക്കിയാല്‍ പണി കിട്ടും’: ലക്ഷങ്ങള്‍ പിഴ ചുമത്തുമെന്ന് സിജിഡബ്ല്യൂഎ

നി കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കിയാല്‍ ശക്തമായ ശിക്ഷാനടപടികള്‍. ജലനശീകരണം ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാക്കി മാറ്റി. ജല്‍ശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി(സിജിഡബ്ല്യൂഎ) ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇനി ദുരുപയോഗമോ പാഴാക്കലോ ഉണ്ടായാല്‍ അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ അഞ്ച് പ്രകാരമാണ് സിജിഡബ്ല്യൂഎ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലില്‍ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ പറഞ്ഞു.

തുടര്‍ച്ചയായ നിയമലംഘനം ഉണ്ടായാല്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം അധിക ഫൈന്‍ ചുമത്തും. വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജല്‍ ബോര്‍ഡ്, ജല്‍ നിഗം, മുനിസിപ്പല്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ഭൂഗര്‍ഭ ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാള്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് ട്രിബ്യൂണല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് സിജിഡബ്ല്യൂഎയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.