Home ആരോഗ്യം ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉയോഗിക്കാറുണ്ടോ? മൂലക്കുരുവും അടിയന്തിര ശസ്ത്രക്രിയയും വേണ്ടിവരും

ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉയോഗിക്കാറുണ്ടോ? മൂലക്കുരുവും അടിയന്തിര ശസ്ത്രക്രിയയും വേണ്ടിവരും

ടോയ്‌ലെറ്റില്‍ പോകണമെങ്കില്‍ പത്രമോ മാഗസിനോ കയ്യില്‍ വേണമെന്ന് നിര്‍ബന്ധമുള്ള ആളുകളുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ ഈ പതിവ് അപ്‌ഡേറ്റായി. ഇന്ന് തങ്ങളുടെ മൊബൈല്‍ ഫോണുമായി ടോയ്‌ലെറ്റില്‍ പോകുന്നവരാണ് അധികവും. എന്നാല്‍ ഇത്തരക്കാര്‍ക്ക് കാര്യം അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഗാസ്ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണിയാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

23 വയസുള്ള യുവതിയെ മൂലക്കുരുവിന് കഴിഞ്ഞ വര്‍ഷമാണ് സിഡ്നിയിലെ ഗാസ്ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ യുവാക്കളായ 15 പേരെക്കൂടി ഇതേ അസുഖത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതോടെയാണ് ഇത്തരക്കാര്‍ക്ക് എന്തെങ്കിലും പൊതുവായ കാര്യം ഉണ്ടോ എന്ന് ഡോക്ടര്‍ അന്വേഷിച്ചത്.

എത്ര സമയം ശുചിമുറിയില്‍ സ്മാര്‍ട് ഫോണുമായി ഇരിക്കുന്നു എന്ന ചോദ്യത്തിന് പലരും നല്‍കിയ ഉത്തരം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ശരാശരി അര മണിക്കൂറാണ് ഇവര്‍ സ്മാര്‍ട് ഫോണുമായി പ്രതിദിനം ശുചിമുറിയില്‍ ചിലവഴിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുന്നോട്ട് കുനിഞ്ഞുള്ള പ്രത്യേക ശാരീരിക നിലയിലാണ് ഇരിക്കുക.

ദീര്‍ഘസമയത്തെ ഈ ഇരുത്തം മലദ്വാരത്തിനോട് ചേര്‍ന്നുള്ള സ്ഫിന്‍സ്റ്റര്‍ പേശികളുടെ ബലഹീനതക്ക് കാരണമാകുന്നു. പലരിലും ഇത് മലദ്വാരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും മൂലക്കുരുവിനും കാരണമാവുകയും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ നിഗമനം.

ദഹന പ്രശ്നങ്ങളും മലബന്ധവും ഉള്ളവര്‍ വര്‍ധിച്ച അളവില്‍ സമ്മര്‍ദം ചെലുത്തുന്നതാണ് മൂലക്കുരുവിന് പലപ്പോഴും കാരണമാവുന്നത്. പ്രസവസമയത്ത് വര്‍ധിതമായ തോതില്‍ സമ്മര്‍ദം പ്രയോഗിക്കുന്നതും ചിലരില്‍ മൂലക്കുരുവിന് കാരണമാവാറുണ്ട്. പ്രായമേറും തോറും ഈ പ്രശ്നം രൂക്ഷമാവുകയും ചെയ്യും.

1995നും 2010 ഇടക്ക് ജനിച്ചവരില്‍ 96 ശതമാനവും പറഞ്ഞത് തങ്ങള്‍ സ്മാര്‍ട് ഫോണുമായല്ലാതെ ശുചിമുറിയിലേക്ക് പോകാറില്ലെന്നാണ്. ഈ ശീലം തുടര്‍ന്നാല്‍ അത് നിങ്ങളെ വൈകാതെ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയിലേക്ക് എത്തിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.