Home അറിവ് ചികിത്സ പൂര്‍ണ്ണമായും സൗജന്യം; മാറ്റങ്ങളോടെ ലൈഫ്‌ലൈന്‍ എക്‌സ്പ്രസ്

ചികിത്സ പൂര്‍ണ്ണമായും സൗജന്യം; മാറ്റങ്ങളോടെ ലൈഫ്‌ലൈന്‍ എക്‌സ്പ്രസ്

ന്ത്യയുടെ ലൈഫ്‌ലൈന്‍ എക്‌സ്പ്രസ് കൂടുതല്‍ സൗകര്യങ്ങളോടെ ട്രാക്കിലിറങ്ങുന്നു. പുതുക്കിയ ട്രെയിനിനുള്ളില്‍ അഞ്ചു പുതിയ കോച്ചുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇംപാക്റ്റ് ഇന്ത്യ ഫൗണ്ടേഷന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായി തുടങ്ങിയ ലൈഫ്‌ലൈന്‍ എക്‌സപ്രസില്‍ ഇപ്പോള്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. ഐഐഎഫ്, രാജ്യാന്തര ചാരിറ്റബിള്‍ സംഘടനകള്‍, ഇന്ത്യന്‍ കോര്‍പ്പറേഷനുകള്‍, വ്യക്തികള്‍ എന്നിവരാണ് ട്രെയിനിന് ധനസഹായം നല്‍കുന്നത്.

1991- ല്‍ ആരംഭിച്ച ലൈഫ്ലൈന്‍ എക്‌സ്പ്രസ് ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ്. ഇന്ത്യയിലും ലോകമെമ്പാടും സമാനമായ സംരംഭങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട് വ്യത്യസ്തമായ ഈ ആശയം. ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ, തുടക്കകാലത്ത് മൂന്നു കോച്ചുകള്‍ മാത്രമാണ് ലൈഫ്ലൈന്‍ എക്‌സ്പ്രസിനുണ്ടായിരുന്നത്. ഇന്ത്യയിലുടനീളം 93 പദ്ധതികളാണ് ഇതുവരെ ട്രെയിന്‍ നടപ്പിലാക്കിയത്.

ഇന്ന്, എയര്‍കണ്ടീഷന്‍ഡ് കോച്ചുകള്‍ മുതല്‍ സ്റ്റാഫ് കംപാര്‍ട്ട്മെന്റുകള്‍ വരെ, അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിനുള്ളില്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത എയര്‍കണ്ടീഷന്‍ഡ് കോച്ചുകള്‍, പവര്‍ കാര്‍, 12-ബെര്‍ത്ത് സ്റ്റാഫ്-ക്വാര്‍ട്ടര്‍, കിച്ചന്‍ യൂണിറ്റ്, വാട്ടര്‍ പ്യൂരിഫയര്‍, ഗ്യാസ് സ്റ്റവ്, ഇലക്ട്രിക് ഓവന്‍, റഫ്രിജറേറ്റര്‍ എന്നിവ ജീവന്‍ രേഖ ട്രെയിനിലുണ്ട്.

മെഡിക്കല്‍ സൗകര്യങ്ങളില്‍ നേത്രരോഗ പരിശോധനാ മുറി, ഒരു ഡെന്റല്‍ യൂണിറ്റ്, ഒരു ലബോറട്ടറി, എക്‌സ്-റേ യൂണിറ്റ്, വലിയ എല്‍സിഡി ഡിസ്‌പ്ലേ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്ന ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടു ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഈ ട്രെയിനിനകത്തുണ്ട്. കൂടാതെ അഞ്ചു ഓപ്പറേറ്റിങ് ടേബിളുകള്‍, മറ്റു അത്യാവശ്യ സൗകര്യങ്ങള്‍ മുതലായവയും ഉണ്ട്. അള്‍ട്രാ മോഡേണ്‍ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ കൂടാതെ, ട്രെയിനില്‍ പബ്ലിക് അഡ്രസ് സിസ്റ്റവും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും സ്ഥാപിച്ചിട്ടുണ്ട്.

വൈദ്യശാസ്ത്രരംഗത്തെ വിവിധ മേഖലകളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം തികച്ചും സൗജന്യമായാണ് ട്രെയിനിനുള്ളില്‍ ലഭ്യമാക്കുന്നത്. വികലാംഗരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വൈദ്യസഹായം നല്‍കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. രാജ്യത്തെ, പ്രാഥമികാരോഗ്യ സേവനങ്ങളും വൈദ്യസഹായവും ലഭ്യമല്ലാത്ത വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ എത്തും. പ്രകൃതിദുരന്തങ്ങള്‍ ഉള്ളപ്പോള്‍ അതാതിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ സേവനം ലഭ്യമാക്കും.

ഓരോ സ്ഥലത്തും 21 മുതല്‍ 25 ദിവസം വരെ ട്രെയിന്‍ നിര്‍ത്തിയിടും. അവശ്യസേവനങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ അതാതു സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ ആരോഗ്യ സേവനങ്ങളുടെയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും പദ്ധതിയുടെ നടത്തിപ്പില്‍ അവര്‍ക്ക് മുന്‍കൈയും പ്രോത്സാഹനവും നല്‍കുക എന്നതും ലൈഫ് ലൈന്‍ എക്‌സ്പ്രസിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ട്രെയിന്‍ പോയതിനുശേഷം രോഗികള്‍ക്ക് ആവശ്യമായ തുടര്‍പരിചരണം നല്‍കേണ്ടത് ഇവരാണ്.2021 ജനുവരി 5 മുതല്‍ 24 വരെ ബരാക് താഴ്വരയിലുള്ള ജനങ്ങള്‍ക്ക് ജീവന്‍രേഖയുടെ വൈദ്യസഹായം ലഭ്യമാകും.