ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന വാര്‍ത്തകള്‍ക്ക് ഗൂഗിളും ഫേസ്ബുക്കും അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നടപടികളുമായി ഇരു കമ്പനികളും.
പുതിയ നിയമവുമായി പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ഗൂഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂർണമായും രാജ്യത്ത്നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്കും പ്രതികരിച്ചു. വിഷയത്തില്‍ ഓസ്ട്രേലിയയെ മാതൃകയാക്കി മറ്റ് രാജ്യങ്ങളിലും ഇത്തരം നിയമം നടപ്പിലായാൽ വൻ ബാധ്യത വരുമെന്ന് കമ്പനികൾ വ്യക്തമാക്കി.
നിയമവുമായി ഓസ്ട്രേലിയ മുന്നോട്ട് പോകുകയാണെങ്കിൽ രാജ്യത്ത് സേവനം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല എന്നാണ് കമ്പനിയുടെ പ്രതിനിധികൾ പറയുന്നത്.
അതേസമയം നിരവിധി മനുഷ്യരുടെ മണിക്കൂറുകളുടെ അധ്വാനംകൊണ്ട് സ്വന്തമായി വാർത്തകൾ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ഗൂഗിളും ഫേസ്ബുക്കും പണം നൽകണമെന്ന തീരുമാനമാണ് ഓസ്ട്രേലിയൻ പാർലമെന്റ് കൈക്കൊണ്ടിരിക്കുന്നത്. കമ്പനികളുടെ ഭീഷണികൾക്ക് മുൻപിൽ വഴങ്ങില്ലെന്ന നയമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്വീകരിച്ചിരിക്കുന്നത്.