Home അറിവ് കോവിഡ് ഉറവിടം; റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് ഉറവിടം; റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ്-19 മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പഠനം ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും സംയുക്തമായാണ് സംഘടിപ്പിച്ചത്.

2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും വുഹാനിലെ മാംസ മാര്‍ക്കറ്റിലൂടെ ഏതോ മൃഗത്തില്‍ നിന്ന് മനുഷ്യരിലെത്തിയതാണ് വൈറസെന്നായിരുന്നു തുടക്കത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ പഠന റിപ്പോര്‍ട്ട്.

പിന്നീട് ഈ കണ്ടെത്തലില്‍ പല രാജ്യങ്ങളും സംശയമുന്നയിക്കുകയും വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്ന് പുറത്തെത്തിയതാണ് വൈറസെന്ന വാദം കൊണ്ടുവരികയും ചെയ്തു. ഇതോടെ വലിയ തോതിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമാണ് വഴിയൊരുങ്ങിയത്. ഇതിനിടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനയിലെത്തി പഠനം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും അവര്‍ക്ക് കണ്ടെത്താനായില്ല.

അതിന് ശേഷമാണ് ജനുവരിയില്‍ പുതിയ ഗവേഷകസംഘം ചൈനയലെത്തുന്നത്. ഈ പഠനറിപ്പോര്‍ട്ടാണ് ഈ മാസം പകുതിയോടെ പുറത്തെത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ് സംഘമെന്നും ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു റിപ്പോര്‍ട്ടാണിതെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.