Home അറിവ് അടുത്ത മാസം മുതല്‍ ടിവിയുടെ വില കുത്തനെ ഉയരും; 7000 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകുമെന്ന്...

അടുത്ത മാസം മുതല്‍ ടിവിയുടെ വില കുത്തനെ ഉയരും; 7000 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ല്‍ഇഡി ടിവികളുടെ വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. ആഗോള വിപണികളില്‍ ഓപ്പണ്‍ സെല്‍ പാനലുകളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനം വരെ ഉയര്‍ന്നതാണ് ഇതിന് കാരണം. അതിനാല്‍ ഏപ്രില്‍ മുതല്‍ എല്‍ഇഡി ടിവികളുടെ വിലയില്‍ 2000 രൂപ മുതല്‍ 7000 രൂപ വര്‍ധന ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാനസോണിക്, ഹെയര്‍, തോംസണ്‍ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. എല്‍ജി പോലുള്ള ചില കമ്പനികള്‍ ഓപ്പണ്‍ സെല്ലിന്റെ വിലവര്‍ധന ഇപ്പോള്‍ തന്നെ വില ഉയര്‍ത്തിയിരിക്കുകയാണ്.

പാനല്‍ വില തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനൊത്ത് ടിവികളുടെ വിലയും കൂടുന്നുവെന്നും പാനസോണിക് ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ പറഞ്ഞു. ഏപ്രില്‍ മാസത്തോടെ ടിവി വില ഇനിയും കൂടാന്‍ സാധ്യതയുണ്ട്. നിലവിലെ ട്രെന്‍ഡുകള്‍ കണ്ടാല്‍, ഏപ്രിലില്‍ 5-7 ശതമാനം വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയില്‍ ഓപ്പണ്‍ സെല്ലിന്റെ ദൗര്‍ലഭ്യം ഉണ്ടെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ വില മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നും ഫ്രഞ്ച് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ തോംസണിന്റെയും യുഎസ് ആസ്ഥാനമായുള്ള കൊഡാക്കിന്റെയും ബ്രാന്‍ഡ് ലൈസന്‍സിയായ സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎല്‍) പറയുന്നു. കഴിഞ്ഞ 8 മാസങ്ങള്‍ക്കിടെ 350 ശതമാനത്തിലേറേ വര്‍ധന എല്‍ഇഡി പാനലുകളുടെ വിലയില്‍ ഉണ്ടായി.

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ എല്‍ജി തങ്ങളുടെ ടിവി പാനലുകളുടെ വില ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് അറിയിച്ചു. ജനുവരിയിലും ഫെബ്രുവരിയിലുമായി ഏതാണ്ട് 7 ശതമാനം വര്‍ധന കമ്പനി നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഓപ്പണ്‍ സെല്ലിന്റെ ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തോളം തീരുവ ഇല്ലാതെ തുടര്‍ന്ന ശേഷമാണ്, 2020 ഒക്‌റ്റോബര്‍ 1 മുതല്‍ ടിവികള്‍ക്കായി ഓപ്പണ്‍ സെല്‍ ഇറക്കുമതി ചെയ്യുന്നതിന് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പുനഃസ്ഥാപിച്ചത്.ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ടിവി ഇറക്കുമതിയെ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.