Home അറിവ് കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം; 15 ദിവസം ഹോം ക്വാറന്റീന്‍

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം; 15 ദിവസം ഹോം ക്വാറന്റീന്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം. പ്രസ്തുത സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ പതിനഞ്ചു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിറക്കി.

കോവിഡ് 19 വൈറസ് രൂക്ഷമായ കേരളം, ഗോവ, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ യാത്ര തുടങ്ങും മുന്‍പ് കോവിഡ് പരിശോധന നടത്തണം. ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റിവ് ആണെങ്കില്‍ മാത്രമേ യാത്രയ്ക്ക് അനുമതിയുള്ളൂ. മഹാരാഷ്ട്രയില്‍ എത്തിയാല്‍ പതിനഞ്ചു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവുണ്ട്.

റിസര്‍വേഷന്‍ ഇല്ലാതെ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയിലേക്ക് യാത്രാനുമതി നല്‍കില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴ ചുമത്തും. യാത്രക്കാരുടെ വിവരങ്ങള്‍ റെയില്‍വേ മുന്‍കൂര്‍ സംസ്ഥാന ദുരന്ത നിവാരണ അധികൃതരെ അറിയിക്കണം.

മഹാരാഷ്ട്രയില്‍ ഇന്നലെ 68,631 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 503 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 6,70,388 ആയി. രോഗമുക്തര്‍ 31,06,828 ആയി. ഇതുവരെ 60,473 പേരാണ് മരിച്ചത്. മുംബൈയില്‍ ഇന്ന് 8479പേര്‍ക്കാണ് വൈറസ് ബാധ. 53 പേര്‍ മരിച്ചു. നഗരത്തില്‍ 87698 സജീവകേസുകളാണ് ഉള്ളത്.

തമിഴ്നാട്ടില്‍ ഇന്നലെ 10,723 പേര്‍ക്കാണ് വൈറസ് ബാധ. 42 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 9,91,451 കോവിഡ് ബാധിച്ചതായാണ് കണക്കുകള്‍. 70,391 സജീവകേസുകളാണുള്ളത്. മരിച്ചവരുടെ എണ്ണം 13,113 ആയി.

ഗുജറാത്തില്‍ ഇന്നലെ 10,340 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുളളില്‍ 110 പേര്‍ മരിച്ചു. ഇതോടെ 4,04,561 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 3,37,545 പേരാണ്. മരണസംഖ്യ 5,377ആയി.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,067 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 25,462 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പോസിറ്റിവിറ്റി നിരക്ക് 29.74 ശതമാനമാണ്. 20000 പേരാണ് പുതുതായി രോഗമുക്തി നേടിയത്. നിലവില്‍ 74,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്.