Home പ്രവാസം കുവൈത്തില്‍ സ്വദേശിവല്‍ക്കരണം; ഇന്ത്യക്കാരുള്‍പ്പെടെ 1840 പേരുടെ ജോലി പോകും

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം; ഇന്ത്യക്കാരുള്‍പ്പെടെ 1840 പേരുടെ ജോലി പോകും

കുവൈത്തില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 1840 വിദേശികളെ ഈ വര്‍ഷം പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. മന്ത്രാലയങ്ങളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഉള്‍പ്പെടെ ജോലി ചെയ്യുന്നവരെയാണ് സിവില്‍ സര്‍വീസ് കമ്മിഷന്‍ പിരിച്ചുവിടുന്നത്.

ഇതിതോടകം തന്നെ 6127 പേരെ പിരിച്ച് വിട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ പുറത്താക്കല്‍. സര്‍ക്കാര്‍ സര്‍വീസില്‍ 30,80,00 സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് സിവില്‍ സര്‍വീസ് കമ്മീഷനില്‍ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയിഷ അല്‍ മുതവ വ്യക്തമാക്കി. 71,000 വിദേശികളാണ് നിലവില്‍ പൊതുമേഖലയിലുള്ളത്. അവരില്‍ 31,000 പേര്‍ ആരോഗ്യ മന്ത്രാലയത്തിലും 24000 പേര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ്.

സേവന മേഖലയിലും മറ്റും പിആര്‍ഒ, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ 6000 വിദേശികളുണ്ട്. പൊതുമേഖലയിലുള്ള വിദേശികളില്‍ 9000 പേര്‍ എന്‍ജിനീയര്‍, ലീഗല്‍, അക്കൗണ്ടന്റ്, സയന്‍സ് മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. അത്തരം തസ്തികകളില്‍ സ്വദേശിവത്കരണ പ്രക്രിയ വൈകാതെ ഉണ്ടാകും. സിവില്‍ സര്‍വീസ് കമ്മിഷനില്‍ നിലവില്‍ 917 സ്വദേശികളും 37 വിദേശികളും ജോലി ചെയ്യുന്നുണ്ട്. അതേസമയം വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരോധനം നീക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവില്‍ സര്‍വീസ് കമ്മിഷനോട് ആവശ്യപ്പെട്ടു.

വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള 300 അധ്യാപകരെ ഈ വര്‍ഷം മന്ത്രാലയത്തിന് ആവശ്യമുണ്ട്. അടുത്ത വര്‍ഷത്തേക്ക് കൂടി പരിഗണിച്ചാല്‍ 600 ഒഴിവുകളുണ്ടാകും. അത്രയും ഒഴിവുകള്‍ നികത്തുന്നതിന് യോഗ്യരായ വിദേശ അധ്യാപകര്‍ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഭരണനിര്‍വണ വിഭാഗം വ്യക്തമാക്കി.