Home അറിവ് ട്രെയിനിലെ ജനറല്‍ കോച്ചുകളെല്ലാം ഒരു ഭാഗത്ത് മാത്രം; ക്രമീകരണം ഉടന്‍

ട്രെയിനിലെ ജനറല്‍ കോച്ചുകളെല്ലാം ഒരു ഭാഗത്ത് മാത്രം; ക്രമീകരണം ഉടന്‍

ക്ഷിണ റെയില്‍വേയില്‍ ജനറല്‍ കോച്ചുകളെല്ലാം തീവണ്ടിയുടെ ഒരുഭാഗത്തു മാത്രമായി ക്രമീകരിക്കാന്‍ തീരുമാനം. ലോക്ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ 42 എക്‌സ്പ്രസ്-സൂപ്പര്‍ഫാസ്റ്റ് വണ്ടികളുടെ ജനറല്‍ കോച്ചുകളാണ് ഒരു ഭാഗത്തേക്കു മാറ്റുന്നത്. ഈ വണ്ടികളെല്ലാം മേയ് 31 വരെയോ ജൂണ്‍ ഒന്നു വരെയോ ആണ് റദ്ദാക്കിയിരിക്കുന്നത്.

സര്‍വീസ് വീണ്ടും തുടങ്ങും മുന്‍പായി ക്രമീകരണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഇതിനുശേഷം ബാക്കി വണ്ടികളിലെയും ജനറല്‍കോച്ചുകള്‍ സമാനമായി മാറ്റുമെന്നാണു സൂചന. ദക്ഷിണറെയില്‍വേക്കു കീഴില്‍ രാത്രിയിലും ഓടുന്ന വണ്ടികളിലാണ് പുതിയരീതി നടപ്പാക്കുന്നത്. മലബാര്‍, അമൃത, രാജ്യറാണി, ഗുരുവായൂര്‍, പാലരുവി, കോര്‍ബ തീവണ്ടികളുള്‍പ്പെടെ ഇനി സര്‍വീസ് തുടങ്ങുക ഇങ്ങനെയായിരിക്കും.

വണ്ടി ഏതു ഡിവിഷന്റെ കീഴിലാണോ ആ ഡിവിഷനില്‍നിന്നു പുറപ്പെടുമ്പോള്‍ പിന്‍ഭാഗത്തായിരിക്കും ജനറല്‍ കോച്ചുകളുണ്ടാവുക. തിരികെയെത്തുമ്പോള്‍ ഇവ മുന്‍ഭാഗത്തായിരിക്കും. മാറ്റത്തിനുള്ള കാരണങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ ജനറല്‍ കോച്ചുകള്‍ തീവണ്ടിയുടെ മുന്നിലും പിന്നിലുമായാണ് ക്രമീകരിക്കുന്നത്. മുന്നിലെ കോച്ചുകളില്‍ ഇടം കിട്ടിയില്ലെങ്കില്‍ യാത്രക്കാര്‍ പിന്നിലെ കോച്ചുകളിലേക്ക്് ഓടേണ്ട അവസ്ഥയാണ്. ഭൂരിഭാഗം വണ്ടികളും സ്റ്റേഷനുകളില്‍ രണ്ടുമിനിറ്റ് മാത്രമാണ് നിര്‍ത്തുക. ഈ സമയത്തിനുള്ളില്‍ ഓട്ടപ്പാച്ചില്‍ നടത്തി കയറുക സാഹസമാണ്. പുതിയ ക്രമീകരണത്തില്‍ ഇതൊഴിവാകും.

എന്നാലിത് സ്ത്രീയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുയര്‍ത്തുന്നുണ്ട്. പ്ലാറ്റ്ഫോമുകള്‍ക്ക് നീളക്കുറവുള്ള സ്റ്റേഷനുകളില്‍ ജനറല്‍ കോച്ചുകള്‍ പിന്‍ഭാഗത്താകുമ്പോള്‍ പ്ലാറ്റ്ഫോമുകള്‍ക്ക് പുറത്തായിരിക്കും ഇറങ്ങേണ്ടിവരിക. ഇത് രാത്രിയില്‍ സ്ത്രീകള്‍ക്ക് ദുരിതമാകും. പ്രധാന സ്റ്റേഷനുകളിലെല്ലാം 22-24 ബോഗികള്‍ നിര്‍ത്താവുന്ന പ്ലാറ്റ്ഫോമുകളാണ്. എന്നാല്‍, മലബാര്‍, അമൃത പോലുള്ള വണ്ടികള്‍ ചെറിയ സ്റ്റേഷനുകളില്‍ നിര്‍ത്തുന്നവയാണ്. അവിടെ 18-20ല്‍ താഴെ ബോഗികളേ പ്ലാറ്റ്ഫോമുകളില്‍ നിര്‍ത്താനാകൂ.