Home ആരോഗ്യം കുഞ്ഞിന് അഞ്ചാം പനിയുടെ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തില്‍ പേടി വേണ്ട; ഗവേഷകര്‍

കുഞ്ഞിന് അഞ്ചാം പനിയുടെ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തില്‍ പേടി വേണ്ട; ഗവേഷകര്‍

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നും ഇല്ലെന്നും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതേ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. എന്നാല്‍ ഇതിനിടെ, ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചാംപനിയുടെ വാക്‌സിന്‍ (എംഎംആര്‍) എടുത്ത കുട്ടികളില്‍ കോവിഡ് ബാധിച്ചാലും നേരിയ ലക്ഷണങ്ങളോടെ വന്നുപോകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.

സാര്‍സ്-കോവ് 2വിലെ സ്‌പൈക്ക് പ്രോട്ടീനും മീസല്‍സ് വൈറസിലെ പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഹീമോഗ്ലൂട്ടിനും തമ്മില്‍ സാമ്യമുണ്ട്. ഇതാണ് ഗവേഷകരെ പഠനത്തിലേക്ക് നയിച്ചത്. സാര്‍സ്-കോവ്-2 വൈറസിനെതിരെ അഞ്ചാംപനിയുടെ വാക്‌സിന്‍ 87.5 ശതമാനം ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. മീസല്‍സ് വാക്‌സിന്‍ കുട്ടികളില്‍ കോവിഡ് ബാധയ്‌ക്കെതിരെ ദീര്‍ഘകാല സംരക്ഷണവും പ്രധാനം ചെയ്യാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ച കുട്ടികളെ സൈറ്റോകിന്‍ സ്റ്റോം (പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥ) എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ നിന്നും എംഎംആര്‍ വാക്‌സിന്‍ സംരക്ഷിച്ചേക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്ക് 9-ാംമാസത്തിനും 12-ാം മാസത്തിനും ഇടയിലാണ് എംഎംആര്‍ ആദ്യ ഡോസ് നല്‍കുന്നത്. 16-24 മാസത്തിനിടയിലാണ് രണ്ടാം ഡോസ്. കോവിഡ് 19 വാക്‌സിന്‍ ലഭ്യമാകുന്നതുവരെ ഇത് ഗുണം ചെയ്യും. ഇതുവരെ എംഎംആര്‍ വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയുംപെട്ടെന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് മീസല്‍സിനെതിരെയും കോവിഡിനെതിരെയും പ്രതിരോധം നേടണമെന്ന് ഗവേഷകര്‍ പറഞ്ഞു.

ഒരു വയസ്സിനും 17 വയസ്സിനും ഇടയിലുള്ള 548 കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരെ കോവിഡ് പോസിറ്റീവ് ആയവരെയും അല്ലാത്തവരെയും രണ്ട് വിഭാഗമായി തരംതിരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ എംഎംആര്‍ വാക്സിന്‍ എടുത്തവരില്‍ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ലക്ഷണങ്ങളോടുകൂടിയ കോവിഡ് കേസുകള്‍ കുറവായരുന്നെന്നും ഇതിന് പ്രായം ഒരു ഘടകമല്ലെന്നും പഠനത്തില്‍ കണ്ടെത്തി. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതിന്റെ ആവശ്യകതയും ഗവേഷകര്‍ പങ്കുവച്ചു.

പൂനെയിലെ ബിജെ മെഡിക്കല്‍ കോളജിലാണ് പഠനം നടത്തിയത്. ഹുമന്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണോതെറാപ്യൂട്ടിക്‌സ് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.