Home അറിവ് ഇനി ഭക്ഷണം വണ്ടിയിലെത്തും; പുതിയ പദ്ധതിയുമായി കെടിഡിസി

ഇനി ഭക്ഷണം വണ്ടിയിലെത്തും; പുതിയ പദ്ധതിയുമായി കെടിഡിസി

‘ഇന്‍ കാര്‍ ഡൈനിങ്ങ് ‘സൗകര്യവുമായി സംസ്ഥാനത്തെ കെടിഡിസി ഹോട്ടലുകള്‍. കോവിഡ് കാലത്ത് യാത്രക്കിടയില്‍ സുരക്ഷിതമായ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനാണ് പുതിയ പദ്ധതി. ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് ‘ഇന്‍ കാര്‍ ഡൈനിംഗ്’. കെടിഡിസിയുടെ തിരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റെസ്റ്റോറന്റുകളിലാണ് നിലവില്‍ ‘ഇന്‍ കാര്‍ ഡൈനിങ്’എന്ന പരിപാടി തുടങ്ങുന്നത്.

പദ്ധതി നാളെ കായംകുളം ആഹാര്‍ റസ്റ്റോറന്റില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടൂറിസം മേഘലയിലെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഖലയാണ് കെടിഡിസിയുടേത്. ആളുകള്‍ വിശ്വസിച്ച് ഭക്ഷണം കഴിക്കാനായി എത്തുന്ന കെടിഡിസി ഹോട്ടലുകള്‍ ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കെടിഡിസി പറയുന്നു.

കെടിഡിസി ഹോട്ടലുകളില്‍ എത്തിയാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യമുണ്ടാകും. പാര്‍ക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ത്തന്നെ ഭക്ഷണം ലഭ്യമാക്കും. ജീവനക്കാരെത്തി ആവശ്യമുള്ള ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കും. തീന്‍മേശയെപ്പോലുള്ള ചെറിയ ഡെസ്‌കില്‍ ഭക്ഷണം വണ്ടിയുടെ അകത്തെത്തും.

കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുകയാണ് കെടിഡിസി. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ നല്‍കും. ഒപ്പം ലഘുഭക്ഷണവും ഉണ്ടാകും. പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തുകയാണ് നവീന പദ്ധതികളിലൂടെ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മശാല എന്നിവിടങ്ങളിലെ കെടിഡിസി ആഹാര്‍ റെസ്റ്റോറന്റുകളിലാണ് ആദ്യം ഈ ഭക്ഷണവിതരണ പരിപാടി ആരംഭിക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തുടങ്ങാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.