തുടക്കത്തില്‍ ലഭ്യമായ 8 കോവിഡ് വാക്‌സീനുകളും കുത്തിവയ്ക്കുന്നതാണ്. കൈകളിലെ പേശിഭാഗം, തൊലിക്കടിയില്‍ ഇങ്ങനെ കുത്തിവയ്പിന്റെ രീതിയില്‍ മാത്രമാണ് മാറ്റം ഇത് ആളുകള്‍ക്ക് വേദനയുണ്ടാക്കുന്നതുമാണ്. എന്നാല്‍, ചില വ്യത്യസ്ത വാക്‌സീന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ ലഭ്യമാകാന്‍ ഇടയുള്ള വാക്‌സീന്‍ പരീക്ഷണങ്ങളെക്കുറിച്ചറിയാം.
വേദനിക്കാത്ത ‘സൈകോവ് ഡി’
ഇന്ത്യന്‍ കമ്പനിയായ സൈഡസ് കാഡില ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസത്തിലായി വാക്‌സീന്‍ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. അടിയന്തരാനുമതിക്കായി അപേക്ഷ നല്‍കിയ ഇവരുടെ സൈകോവ്-ഡി വാക്‌സീന്‍ കുത്തിവയ്ക്കാതെ നല്‍കുന്ന ‘നീഡില്‍ ഫ്രീ’ വാക്‌സീനാണ്. ഇതിനായി ‘ഫാര്‍മജെറ്റ്’ എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. സിറിഞ്ച് രീതിയിലുള്ള ഇഞ്ചക്ടിങ് ഗണ്ണാണിത്.
തൊലിയ്ക്കടിയില്‍ നല്‍കുന്ന സൈകോവ് ഡി വാക്‌സീന്‍ നിറച്ചു സാധാരണ കുത്തിവയ്ക്കുംപോലെ അമര്‍ത്തും. ഇതില്‍ സൂചിയുണ്ടാകില്ല. പകരം, ഉയര്‍ന്ന സമ്മര്‍ദത്തില്‍ വാക്‌സീന്‍ ഉള്ളിലേക്ക് എത്താനുള്ള സാങ്കേതിക വിദ്യയുണ്ടാകും.
കുത്തിവയ്പു സ്ഥലത്തെ അസ്വസ്ഥതകളും മറ്റു പാര്‍ശ്വഫലങ്ങളും കുറയുമെന്നതും ഉപയോഗിച്ചു തുടങ്ങിയാല്‍ എളുപ്പമാണെന്നതും പ്രത്യേകതകളാണ്. എന്നാല്‍, ഈ ഉപകരണത്തിന്റെ ലഭ്യത തുടക്കത്തില്‍ പ്രശ്‌നമായേക്കാമെന്നാണ് വിലയിരുത്തല്‍. ഇടക്കാല ട്രയല്‍ റിപ്പോര്‍ട്ടില്‍ 66.6% ഫലപ്രാപ്തിയാണു വാക്‌സീന് ലഭിച്ചത്. വാക്‌സീനെടുത്ത ആരിലും രോഗം ഗുരുതരമാകുകയോ മരണമോ ഉണ്ടായില്ല. സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും വലിയ വാക്‌സീന്‍ പരീക്ഷണം നടത്തിയതു സൈകോവ് ഡി വാക്‌സീനിലാണ്. 50 കേന്ദ്രങ്ങളിലായി 28000 പേരിലായിരുന്നു മൂന്നാം ഘട്ട ട്രയല്‍. വാക്‌സീന്‍ വില സംബന്ധിച്ച സൂചനകള്‍ കമ്പനി നല്‍കിയിട്ടില്ല.
വാക്‌സീന്‍ പ്രവര്‍ത്തനം
വാക്‌സീന്‍ നിര്‍മാണത്തിലെ പുതിയ സാങ്കേതിക വിദ്യകളിലൊന്നാണ് സൈകോവ് ഡിയില്‍ ഉപയോഗപ്പെടിത്തിയിരിക്കുന്നത്. കൊറോണയുടെ ജനിതക വസ്തുവിനെ ശരീരത്തിലെത്തിക്കാനും പ്രതിരോധശേഷിയെ ഉണര്‍ത്താനും പ്ലാസ്മിഡ് ഡിഎന്‍എകളെ(കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്തു കാണുന്ന ഡിഎന്‍എ വ്യൂഹം) വാഹകരായി ഉപയോഗപ്പെടുത്തുന്നതാണ് ഈ വാക്‌സീന്റെ പ്രവര്‍ത്തന തത്വം.
പ്ലാസ്മിഡ് ഡിഎന്‍എ പ്ലാറ്റ്‌ഫോമില്‍ രൂപപ്പെടുത്തിയതിന്റെ ഒട്ടേറെ ഗുണങ്ങള്‍ വാക്‌സീനുണ്ടാകും. സാധാരണ റഫ്രിജറേറ്റര്‍ തണുപ്പിലാണ് സൂക്ഷിക്കേണ്ടതെങ്കിലും 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ പോലും 3 മാസം വരെ കേടുകൂടാതെയിരിക്കും. കോള്‍ഡ് ചെയിന്‍ സംവിധാനത്തിന്റെ കുറവും വാക്‌സീന്‍ ഡോസേജ് നഷ്ടവും കുറയ്ക്കാന്‍ ഇതു സഹായിക്കും. ഉല്‍പാദനത്തിനുള്ള സൗകര്യങ്ങളുടെ കാര്യത്തിലും എളുപ്പമാണ്. ബയോസേഫ്റ്റി ലാബ് 1 മതിയാകും. വൈറസ് വകഭേദങ്ങള്‍ക്കെതിരെയും മികച്ച രീതിയില്‍ പ്രതികരിക്കുമെന്നതും ആവശ്യാനുസരണം വാക്‌സീനില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നതും പ്രത്യേകതകളാണ്.
മുതിര്‍ന്നവര്‍ക്കു മാത്രമല്ല, ഉപയോഗാനുമതി ലഭിച്ചാല്‍ കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന വാക്‌സീനായി സൈഡസ് കാഡില മാറും. 12-18 വയസ്സു വരെ പ്രായമുള്ള കുട്ടികളിലെ ട്രയല്‍ നടത്തിക്കഴിഞ്ഞതും ഇതിന്റെ സുരക്ഷിതത്വം ഉള്‍പ്പെടെ ഉറപ്പാക്കിയതും നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1000ത്തോളം കുട്ടികളിലാണ് വാക്‌സീന്‍ പരീക്ഷിച്ചത്.
കോവിഡ് വാക്‌സീനുകളില്‍ ഏറ്റവും പ്രതീക്ഷ കല്‍പ്പിക്കപ്പെടുന്ന വാക്‌സീനുകളിലൊന്നാണ് ഭാരത് ബയോടെക്കിന്റെ രണ്ടാമത്തെ കോവിഡ് വാക്‌സീന്‍. മൂക്കിലൂടെ നല്‍കുന്ന ഇന്‍ട്രാനേസല്‍ വാക്‌സീനാണിത്. തുള്ളിമരുന്നായാണ് ആദ്യം ആലോചിച്ചതെങ്കിലും പിന്നീടിത് വാക്‌സീന്‍ സ്‌പ്രേ ആക്കി. ഇക്കാര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അന്തിമ തീരുമാനം പ്രധാനമാകും. ഒറ്റ ഡോസ് മതിയാകുമെന്നതും പ്രത്യേകതയാണ്.
കൊറോണ വൈറസ് ബാധയുണ്ടാകുന്നതും ആദ്യ അസ്വസ്ഥകള്‍ തുടങ്ങുന്നതുമായ മൂക്കിലൂടെ വാക്‌സീന്‍ നല്‍കുന്നതു കൂടുതല്‍ ഫലപ്രാപ്തി നല്‍കുമെന്നാണ് ഭാരത് ബയോടെക്കിന്റെ അവകാശവാദം. സംഘടിത പ്രതിരോധ സംവിധാനവും ഇതിന്റെ പ്രവര്‍ത്തനവും കൂടുതല്‍ സജീവമാണെന്നതാണ് നേസല്‍ മ്യുക്കോസ വഴിയുള്ള വാക്‌സീന്‍ നല്‍കല്‍ കൂടുതല്‍ ഗുണം ചെയ്യാന്‍ കാരണം.
വൈറസ് ബാധ തടയുന്നതിനു പുറമേ, വൈറസ് പടര്‍ത്തുന്നത് ഒഴിവാക്കാനും ഈ രീതി സഹായിക്കുമെന്നും കമ്പനി പറയുന്നു. വേദനയില്ലാത്തതും നീഡില്‍ ഫ്രീയുമായ ഈ രീതി വഴി കുട്ടികളിലെ വാക്‌സീന്‍ കുത്തിവയ്പ് കൂടുതല്‍ എളുപ്പത്തിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പരിശീലനം കിട്ടിയ വാക്‌സിനേറ്ററുടെ സഹായം ഇല്ലാതെ എളുപ്പത്തില്‍ നല്‍കാമെന്നത് വാക്‌സീന്‍ വിതരണത്തിലും സഹായിക്കും.
ചിമ്പാന്‍സികളില്‍ ജലദോഷപ്പനിയുണ്ടാക്കുന്ന അഡിനോവൈറസിനെ വാഹകരാക്കി കൊറോണയുടെ ജനിതക വസ്തു കടത്തിവിടുന്ന രീതിയാണിതിന്. യുഎസിലെ വാഷിങ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍സുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് ഇതു വികസിപ്പിച്ചത്.
റഷ്യയുടെ സ്പുട്‌നിക് V വാക്‌സീന്റെ ഒറ്റ ഡോസ് പതിപ്പാണ് ‘സ്പുട്‌നിക് ലൈറ്റ്’. റഷ്യ നടത്തിയ വാക്‌സീന്‍ ട്രയല്‍ ഡേറ്റ വച്ച് ഇന്ത്യയില്‍ ഇതിന് അനുമതി കൊടുത്തേക്കുമെന്നാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നത്. റഷ്യ ആദ്യം വികസിപ്പിച്ച സ്പുട്‌നിക് V വാക്‌സീന്‍ 21 ദിവസത്തെ ഇടവേളയില്‍ നല്‍കുന്ന 2 ഡോസ് വാക്‌സീനാണ്. ജലദോഷ പനിയുണ്ടാക്കുന്ന അഡിനോവൈറസില്‍ കൊറോണ വൈറസിന്റെ ജനിതക വസ്തു കടത്തിവിടുന്നതാണു ഇതിന്റെ പ്രവര്‍ത്തന രീതി. രണ്ടു ഡോസിലും അഡിനോ വൈറസിന്റെ രണ്ടു വ്യത്യസ്ത ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, സ്പുട്‌നിക് ലൈറ്റില്‍ Ad26 എന്ന അഡിനോവൈറസ് ഭാഗം ഉപയോഗിക്കുന്ന വാക്‌സീന്‍ ഡോസ് മാത്രം ഉപയോഗിക്കും. ഈ ഒറ്റ ഡോസ് കൊണ്ട് 79.4% ഫലപ്രാപ്തി ലഭിക്കുന്നുവെന്നാണു റഷ്യയില്‍ നടന്ന ട്രയല്‍ ഫലം. രണ്ടു ഡോസ് വാക്‌സീനില്‍ 91.6% ആണ് ഫലപ്രാപ്തി.