Home ആരോഗ്യം ഹോം ഐസലേഷന്‍ മാര്‍ഗരേഖ പുതുക്കി; നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് പത്ത് ദിവസം മതി

ഹോം ഐസലേഷന്‍ മാര്‍ഗരേഖ പുതുക്കി; നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് പത്ത് ദിവസം മതി

സംസ്ഥാനത്ത് കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. അതേസമയം രണ്ടാംതരംഗത്തിന്റെ പിടിയില്‍ നിന്നും പൂര്‍ണ്ണമായി മോചനം നേടിയിട്ടുമില്ല. ഇതിനിടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖയില്‍ കാതലായ മാറ്റം വരുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ഹോം ഐസലേഷന്‍ പത്തു ദിവസമാക്കി കുറച്ചു. കോവിഡ് പോസിറ്റീവായവരെല്ലാം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാര്‍ഗരേഖ. അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി ഉയര്‍ത്തി.

കോവിഡ് പോസിറ്റീവായവരുടെ ചികിത്സാ മാര്‍ഗരേഖയും പരിഷ്‌കരിച്ചു. മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് ഇത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് ആന്റിബയോട്ടിക്കോ വൈറ്റമിന്‍ ഗുളികകളോ നല്‍കേണ്ടതില്ലെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. ഗര്‍ഭിണികളുടെ ഗുരുതരാവസ്ഥയും മരണവും ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.