Home അന്തർദ്ദേശീയം രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ് മൂലം ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി സര്‍വീസുകള്‍ മുന്‍പുള്ള സ്ഥിതിയിലാകും. രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണു വിലയിരുത്തല്‍.

വിമാനയാത്രയ്ക്കും വിമാനത്താവങ്ങള്‍ക്കുമുള്ള കോവിഡ് മാര്‍ഗരേഖയിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാന്‍ സീറ്റുകള്‍ ഇനി ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങളിലെ കാബിന്‍ ക്രൂ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലെ സുരക്ഷാജീവനക്കാര്‍ക്കു ദേഹപരിശോധന നടത്താനും തടസ്സമില്ല. അതേസമയം മാസ്‌ക് ധരിക്കുന്നതു തുടരണം.

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് പിടിമുറുക്കിയതോടെ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

2020 മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് സസ്‌പെന്‍ഷന്‍ പലവട്ടമായി പുതുക്കുകയായിരുന്നു. രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.