Home അറിവ് സംസ്ഥാനത്ത് എത്ര പേര്‍ക്ക് കോവിഡ് പ്രതിരോധശേഷി?; കണക്കെടുക്കാന്‍ പഠനം

സംസ്ഥാനത്ത് എത്ര പേര്‍ക്ക് കോവിഡ് പ്രതിരോധശേഷി?; കണക്കെടുക്കാന്‍ പഠനം

സംസ്ഥാനത്ത് വാക്സിന്‍ എടുത്തവരിലും രോഗം വന്നവരിലും എത്രപേര്‍ക്ക് കോവിഡ് പ്രതിരോധശേഷി ഉണ്ടെന്നറിയാന്‍ പഠനം നടത്തുന്നു. സിറോ പ്രിവിലന്‍സ് ആണ് പഠനം നടത്തുന്നത്. കോവിഡ് വന്ന് പോയവരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ കൂടിയാണിത്. ഇനി എത്രപേര്‍ക്ക് രോഗംവരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനും കഴിയും.

തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവിലന്‍സ് സര്‍വേയിലൂടെ ചെയ്യുക. കോവിഡ് വന്നുപോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സിറോ പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തുക.

18 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ചുവയസ്സിനും 17 വയസ്സിനും ഇടയ്ക്കുള്ള കുട്ടികള്‍, 18 വയസ്സിനു മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുക. ഇതിലൂടെ വിവിധ ജനവിഭാഗങ്ങളുടെയും വാക്സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാക്കാനാവും. രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും അറിയാം.

ഐസിഎംആര്‍ നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനംപേര്‍ക്ക് ആര്‍ജിത പ്രതിരോധശേഷി കണ്ടെത്താന്‍ സാധിച്ചിരുന്നു. അതിനുശേഷം വാക്സിനേഷനില്‍ ഇവിടെ മികച്ച മുന്നേറ്റമുണ്ടായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലന്‍സ് പഠനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.