സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സ്‌കൂളുകള്‍ എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇത് തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ പ്രതിദിനം മുപ്പതിനായിരത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ശരിയാണോയെന്ന ചോദ്യവും ഉയരുന്നു വരുന്നു.
അഥവാ തുറന്നാല്‍ തന്നെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നുള്ള അവബോധവും വേണം. ഇതേക്കുറിച്ച് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നത് എന്തെല്ലാമെന്ന് നോക്കാം. ഡോ. കെകെ പുരുഷോത്തമന്‍, ഡോ. പികെ സുനില്‍, ഡോ. പിഎസ് ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് കുറിപ്പ് എഴുതിയത്.
കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒന്നര വര്‍ഷത്തോളമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നു. മറുവശത്ത് പ്രതിദിനം ഏകദേശം 30,000 കേസുകള്‍ വീതം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു എന്തായിരിക്കണം ശാസ്ത്രീയമായ രീതി?
കഴിഞ്ഞവര്‍ഷം സ്‌കൂളുകള്‍ അടച്ചു പൂട്ടുമ്പോള്‍ മധ്യവേനലവധിയോട് അടുത്ത് കാലമായിരുന്നു. പക്ഷേ ഇപ്പോള്‍ അവസ്ഥ അങ്ങനെയല്ല. ഒന്നര വര്‍ഷത്തോളമായി ഓണ്‍ലൈന്‍ മാത്രമാണ് വിദ്യാഭ്യാസം.
പുതിയൊരു അസുഖമായ കോവിഡിന്റെ പ്രാരംഭകാലത്ത് പകര്‍ച്ച തടയാന്‍ സ്‌കൂളുകള്‍ അടച്ചിടുക എന്ന തീരുമാനം അത്യാവശ്യമായിരുന്നു. അസുഖത്തെക്കുറിച്ച് കാര്യമായ അറിവ് ഇല്ലാത്ത കാലത്ത് കുട്ടികളുടെ സുരക്ഷിതത്വം അതീവ പ്രാധാന്യമുള്ളതാണ് എന്ന കാരണത്താലും കുട്ടികളിലൂടെ വയോധികരിലേക്കും മറ്റ് അസുഖങ്ങള്‍ (comorbidities) ഉള്ളവരിലേക്കും കോവിഡ് പകര്‍ന്നാല്‍ അവരുടെ ജീവനും ആരോഗ്യത്തിനും അപകടം കൂടുതലാണ് എന്ന് അറിയാമായിരുന്നതിനാലും ഈ അടച്ചിടല്‍ അത്യന്താപേക്ഷിതമായിരുന്നു.
ഒന്നര വര്‍ഷത്തോളമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാഭ്യാസത്തെ മാത്രമല്ല ബാധിക്കുന്നത്. വിദ്യാര്‍ഥികളുടെ സ്വാഭാവികമായ ഇടപെടലുകളെയും മാനസിക ഉല്ലാസത്തെയും അത് മോശമായി ബാധിക്കുന്നുണ്ട്. ആഹ്ലാദിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വിദ്യാര്‍ഥികളുടെ ഇടങ്ങളെയും സന്ദര്‍ഭങ്ങളെയും അത് ഇല്ലാതാക്കിയിട്ടുണ്ട്. ഇത് കുട്ടികളെ ഏതൊക്കെ രീതിയില്‍ ദോഷകരമായി ബാധിക്കുമെന്ന് ഇപ്പോള്‍ നമുക്ക് തീര്‍ത്തു പറയാനാവില്ല. വളരെ ചെറിയ പ്രായത്തിലാണ് കുട്ടികളുടെ തലച്ചോറ് വികാസം പ്രാപിക്കുന്നത് എങ്കിലും സ്വഭാവരൂപീകരണവും വ്യക്തിത്വ വികാസവും സംഭവിക്കുന്നത് കൗമാരപ്രായത്തിലും വിദ്യാഭ്യാസ കാലഘട്ടത്തിലും ആണ്. ഇതിന് സാമൂഹ്യമായ ഇടപെടലുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആ അവസരം ഇപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള കുട്ടികളുടെ അവസ്ഥ ഇങ്ങനെയാണ്.
പക്ഷേ പ്രതിദിനം ശരാശരി മുപ്പതിനായിരം കേസുകളും 15 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റീവ് നിരക്കും ഉള്ള ഒരു കാലത്ത് സ്‌കൂളുകള്‍ തുറക്കുക എന്നു കേള്‍ക്കുന്നതുതന്നെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ട് ആവാന്‍ സാധ്യതയുണ്ട്. മാത്രമല്ല കുട്ടികളില്‍ MIS-C സംബന്ധമായ ആശങ്കകളും രക്ഷിതാക്കള്‍ക്ക് ഉണ്ടാവും. ലോകമാകെ പരിശോധിച്ചാല്‍ കോവിഡ് മൂലമുള്ള സങ്കീര്‍ണതകളും മരണവും ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയും ആയിരുന്നു എന്ന് നമുക്കറിയാം. ഈ കാരണം കൊണ്ടു തന്നെ കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരിലേക്ക് പകരാതിരിക്കാന്‍ റിവേഴ്സ് ക്വാറന്റൈന്‍ നടപ്പാക്കി. എന്നാല്‍ ഇന്നിപ്പോള്‍ നമ്മള്‍ വളരെ ഊര്‍ജ്ജിതമായി വാക്‌സിനേഷന്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. വയോധികരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രണ്ടു ഡോസ് ലഭിച്ചു കഴിഞ്ഞു. കേരളത്തില്‍ ആകെയുള്ള മൂന്നരക്കോടിയോളം ജനസംഖ്യയില്‍ 79 ലക്ഷത്തോളം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞു. ഒരു ഡോസ് മാത്രം ലഭിച്ചവരുടെ എണ്ണം ഒരുകോടി മുപ്പത്തഞ്ച് ലക്ഷം കഴിഞ്ഞു. ഇതെല്ലാം 18 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കേരള ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനം പേര്‍ 18 വയസ്സിന് മുകളിലുള്ളവരാണ്. അതായത് 18 വയസ്സിന് മുകളിലുള്ള ഏതാണ്ട് 2.6 കോടിയില്‍ 2.14 കോടി പേര്‍ക്ക് ഒരു ഡോസ് എങ്കിലും ലഭിച്ചുകഴിഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷം കഴിഞ്ഞു. രോഗമുക്തി നേടിയവര്‍ക്കും വാക്‌സിന്‍ ലഭിച്ചവര്‍ക്കും പ്രതിരോധശേഷി ലഭിക്കുമെന്ന് നമുക്കറിയാം. അസുഖം വരുന്നത് പൂര്‍ണമായി തടയാന്‍ ആവില്ലെങ്കിലും രോഗതീവ്രത ഗണ്യമായി കുറയ്ക്കാന്‍ വാക്‌സിന്‍ സഹായിക്കും. രോഗം വന്ന് മാറിയവരില്‍ രണ്ടാമത് വന്നാല്‍ രോഗതീവ്രത കുറവ് ആവാനാണ് സാധ്യത. ഒന്നര വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന് എന്ന് ചുരുക്കം. വയോധികരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും കോവിഡ് പകര്‍ന്ന് ഗുരുതരാവസ്ഥ ഉണ്ടാവുന്നത് ഒരുപരിധിവരെയെങ്കിലും തടയാന്‍ നമുക്ക് സാധിക്കും.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചതിനാല്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതില്‍ കൂടുതല്‍ രോഗികള്‍ കേരളത്തിലുണ്ടായില്ല, അതുകൊണ്ടുതന്നെ മരണനിരക്ക് കുറച്ചു നിര്‍ത്താനും നമുക്ക് സാധിച്ചു.
താരതമ്യേന മെച്ചപ്പെട്ട റിപ്പോര്‍ട്ടിങ്ങും കേരളത്തില്‍ ഉണ്ട്. താരതമ്യേന ഫലപ്രദമായി പ്രതിരോധിച്ചതുകൊണ്ടുതന്നെ രോഗം വരാത്ത ആള്‍ക്കാരുടെ ശതമാനം കേരളത്തില്‍ താരതമ്യേന ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ രോഗ പകര്‍ച്ചയുടെ സാധ്യതയും ഇവിടെ കൂടുതലാണ്. എന്നാലും ഏതാനും ആഴ്ചകള്‍ കൊണ്ട് അത് കുറഞ്ഞുതുടങ്ങും എന്ന് പ്രതീക്ഷിക്കാം.
എന്നാല്‍ 18 വയസ്സില്‍ താഴെയുള്ളവരില്‍ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ല എന്നതിനാല്‍ കുട്ടികളില്‍ അടുത്തൊരു തരംഗം ഉണ്ടാകും, അത് ഗുരുതരമാകും എന്നൊരു ആശങ്ക പലര്‍ക്കുമുണ്ട്. ഇതുവരെയുള്ള വിവരങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ ഇങ്ങനെയൊരു ആശങ്ക വേണ്ട എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കുട്ടികളില്‍ രോഗം പകരാന്‍ സാധ്യത ഉണ്ടെങ്കില്‍ പോലും ഗുരുതരാവസ്ഥയില്‍ എത്താനുള്ള സാധ്യത താരതമ്യേന വളരെ കുറവാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റാ പരിശോധിച്ചാല്‍ അത് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. വളരെ ന്യൂനപക്ഷം കുട്ടികളില്‍ മാത്രം വരാന്‍ സാധ്യതയുള്ള MIS-C പോലെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ ആരോഗ്യരംഗം സുസജ്ജവും ആണ്.
വയോധികരിലും മറ്റു ഗുരുതര രോഗമുള്ളവരിലും വരുന്നത് പോലെയല്ല കുട്ടികളിലെ അവസ്ഥ. ശ്വാസകോശസംബന്ധമായതോ മറ്റ് ഗുരുതരമായ എന്തെങ്കിലമോ സാഹചര്യം നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായി ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കും.
ഇങ്ങനെയൊരു സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് അനിശ്ചിതകാലം നീട്ടാന്‍ സാധിക്കില്ല. നാളെ തന്നെ സ്‌കൂള്‍ തുറക്കാന്‍ സാധിക്കും എന്നല്ല പറയുന്നത്. എന്നാല്‍ കുറച്ചു മാസങ്ങള്‍ കൊണ്ട് ഭാഗികമായെങ്കിലും സ്‌കൂള്‍ തുറക്കാന്‍ സാധിക്കുന്ന സാഹചര്യം സംജാതമാക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണം എന്നാണ് പറയുന്നത്. അതിനുള്ള സമയമാണ് ഇത്.
കുട്ടികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനുശഷമേ സ്‌കൂള്‍ തുറക്കൂ എന്ന് തീരുമാനിക്കാന്‍ പാടില്ല. അതിനുവേണ്ടി കാത്തിരിക്കേണ്ട കാര്യമില്ല. നമുക്ക് വേണ്ടത് കോവിഡ് പകര്‍ച്ച തടയുന്ന പെരുമാറ്റരീതികള്‍ കൂടുതല്‍ ജാഗ്രതയോടെ പരിശീലിക്കുക എന്നതാണ്. ചെറിയ ക്ലാസിലെ കുട്ടികള്‍ മുതല്‍ ഉയര്‍ന്ന ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഈ ശീലം ഉണ്ടാവേണ്ടതുണ്ട്. ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കാനും, സാനിറ്റൈസര്‍ ഉപയോഗിക്കാനും ഏവര്‍ക്കും സാധിക്കേണ്ടതുണ്ട്.
വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചു കൊണ്ടോ, അവരില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടോ ആവരുത് കോവിഡ് പെരുമാറ്റരീതികള്‍ പരിശീലിപ്പിക്കേണ്ടത്. പകരം അവരെ കൂടി വിശ്വാസത്തിലെടുത്ത് ചര്‍ച്ചചെയ്തു തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കണം.
കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ജാഗ്രത വേണ്ടതുണ്ട്. എല്ലാ അധ്യാപകരും 2 ഡോസ് സ്വീകരിച്ചിരിക്കണം. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നാക്കുമ്പോള്‍ ആള്‍ക്കൂട്ടവും തിരിക്കും ഉണ്ടാവാന്‍ പാടില്ല. വിവിധ ക്ലാസിലെ കുട്ടികള്‍ക്ക് വ്യത്യസ്തമായ സമയങ്ങളില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കാം. ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും കുട്ടികള്‍ സ്‌കൂളില്‍ വരാന്‍ പാടില്ല. ലക്ഷണങ്ങള്‍ മനസ്സിലാക്കാനും പരിശോധനകള്‍ നടത്താനും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കുട്ടികളില്‍ ഗുരുതരാവസ്ഥയും മരണനിരക്കും പലരാജ്യങ്ങളിലും തീരെ കുറവായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. പല രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം പരിശോധിച്ചാല്‍ മരണം സംഭവിച്ചിരിക്കുന്നത് മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ആയിരുന്നു എന്ന് കാണാം. അതുകൊണ്ട് അങ്ങനെയുള്ള കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. കുട്ടികളിലെ വാക്‌സിന്‍ ട്രയല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് ട്രയലുകളില്‍ അപഗ്രഥിക്കപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണം. പക്ഷേ അതിന് ഇപ്പോള്‍ തിടുക്കം വേണ്ട. ട്രയല്‍ വിവരങ്ങള്‍ കൃത്യമായി പുറത്തുവരട്ടെ.
എല്ലാ ക്ലാസുകളും ഒരുമിച്ച് തുറക്കുന്ന രീതിയേക്കാള്‍ നല്ലത് ഘട്ടംഘട്ടമായി ആരംഭിക്കുന്നതായിരിക്കും. കോവിഡിന് യോജിച്ച പെരുമാറ്റരീതികള്‍ പഠിപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് ചെറിയ കുട്ടികളില്‍ ആയതുകൊണ്ട് അവരുടെ ക്ലാസ് ആദ്യം തുടങ്ങി, അവരെ ഇത് പരിശീലിപ്പിക്കുന്നത് ആവും നന്ന്. അവരുടെ ക്ലാസുകള്‍ ആദ്യം തുടങ്ങിയാല്‍ അധ്യാപകര്‍ക്ക് അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും. അതുപോലെതന്നെ നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കണം. അവര്‍ക്കാണ് വിദ്യാഭ്യാസത്തിനും സാമൂഹ്യ ഇടപഴകലിനും ഏറ്റവും പെട്ടെന്ന് അവസരം ലഭിക്കേണ്ടത്. അതുപോലെ ഒരു സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും എല്ലാദിവസവും സ്‌കൂളില്‍ ക്ലാസ് വേണമെന്നില്ല. ഓരോ ക്ലാസിലും ഗ്രൂപ്പ് തിരിച്ച്, ഓരോ ചെറിയ ഗ്രൂപ്പുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഒരുദിവസം ക്ലാസും മറ്റുള്ളവര്‍ക്ക് അവധിയും നല്‍കുകയോ, അല്ലെങ്കില്‍ രാവിലെ ഒരു ഗ്രൂപ്പിനും ഉച്ചയ്ക്ക് ശേഷം മറ്റൊരു ഗ്രൂപ്പിനും ക്ലാസ്സ് ഉള്ള രീതിയിലോ ക്രമീകരിക്കാവുന്നതാണ്.
ഹൈബ്രിഡ് മോഡല്‍ അതായത് ഓണ്‍ലൈന്‍ + ഓഫ് ലൈന്‍ രീതിയെ കുറിച്ച് ആലോചിക്കണം. ഒരു ക്ലാസിലെ പകുതി കുട്ടികള്‍ നേരിട്ട് ക്ലാസിലും പകുതി കുട്ടികള്‍ ഓണ്‍ലൈന്‍ ആയും, ഇത്തരത്തിലുള്ള ഓഫ് ലൈന്‍ / ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇടവിട്ട് അറ്റന്റ് ചെയ്യാം. നേരിട്ട് ക്ലാസ്സില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈനായി അറ്റന്‍ഡ് ചെയ്യാം. അങ്ങനെയൊരു ഓപ്ഷന്‍ കൂടി ലഭിക്കണം.
അടച്ചിട്ട റൂമുകളില്‍ ആണ് രോഗവ്യാപനം കൂടുതല്‍ എന്ന് ഏവര്‍ക്കും അറിയാമല്ലോ. അക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
ഉച്ചഭക്ഷണം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. എല്ലാവരും ഒരുമിച്ച് കൂടിയിരുന്നുള്ള ഉച്ച ഭക്ഷണ രീതി നിരുത്സാഹപ്പെടുത്തണം. ശാരീരിക അകലവും മാസ്‌ക്കും ശീലം ആയി മാറണം.
സ്‌കൂളിലേക്കുള്ള യാത്രയിലും ശ്രദ്ധിക്കാം. സാധിക്കുമെങ്കില്‍ നടന്ന് സ്‌കൂളില്‍ പോകാന്‍ ശ്രമിക്കണം. കഴിഞ്ഞ ഒന്നര വര്‍ഷമായി കളികളും വ്യായാമവും ഇല്ലാതിരുന്ന കുട്ടികളുടെ ആരോഗ്യത്തിന് അത് വളരെ നല്ലതായിരിക്കും. വളരെ ദൂരെയുള്ള കുട്ടികള്‍ കിലോമീറ്ററുകള്‍ നടന്ന് സ്‌കൂളില്‍ പോകണം എന്നല്ല പറയുന്നത്. സ്‌കൂള്‍ ബസ് പോലുള്ള വാഹനങ്ങളിലോ, ടാക്‌സി വാഹനങ്ങളിലോ പോകുമ്പോള്‍ ഡ്രൈവര്‍ അഥവാ വാഹനത്തിലുള്ള മുതിര്‍ന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം എന്ന് ഉറപ്പാക്കണം.
ഒരു കാര്യം കൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. കുട്ടികളില്‍ കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണതകള്‍ താരതമ്യേന വളരെ കുറവാണെങ്കിലും ഇവരില്‍നിന്ന് വാക്‌സിന്‍ സ്വീകരിക്കാത്ത മുതിര്‍ന്നവര്‍ക്ക് രോഗം ലഭിച്ചാല്‍ അവര്‍ക്ക് രോഗം സങ്കീര്‍ണമാവാം. ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാന്‍ മടികാണിക്കുന്ന ഒരു ന്യൂനപക്ഷം ആള്‍ക്കാരുണ്ട്. അശാസ്ത്രീയത വെടിഞ്ഞ് വാക്‌സിന്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവണം.
കാരണം നിലവിലെ ഡെല്‍റ്റ വേരിയന്റിന് പകര്‍ച്ചാ ശേഷി കൂടുതലാണ്. കുട്ടികള്‍ വഴി മുതിര്‍ന്നവര്‍ക്ക് അസുഖം ഉണ്ടായി, അവര്‍ക്ക് സങ്കീര്‍ണത ആവുന്ന സാഹചര്യം ഉണ്ടാവരുത്. അതിനായി കുട്ടികള്‍ക്കെല്ലാം വാക്‌സിന്‍ ലഭിക്കുന്നതു വരെ കാത്തിരിക്കുക അല്ല വേണ്ടത്. കുട്ടികളിലെ വാക്‌സിന്‍ ട്രയലുകളും കാര്യങ്ങളും ഒക്കെ നടന്നു വരുന്നതേയുള്ളൂ. അതുകൊണ്ട് മടി കാട്ടി നില്‍ക്കുന്ന മുതിര്‍ന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാവുക ആണ് വേണ്ടത്.
ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സമൂഹത്തില്‍ ഓരോ കുടുംബങ്ങളിലും എത്തുകയും വേണം. അതിന് ആരോഗ്യ വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, മാധ്യമങ്ങളും ഉത്തരവാദിത്വത്തോടെ ശ്രമിക്കേണ്ടതുണ്ട്.
രോഗവ്യാപനം ഇത്രയും കൂടി നില്‍ക്കുന്ന ഈ സമയത്ത് സ്‌കൂള്‍ തുറക്കണം എന്നല്ല ഉദ്ദേശിക്കുന്നത്. അത് പാടില്ല. ഏതാനും ആഴ്ചകള്‍ കൊണ്ട് അല്ലെങ്കില്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് നിലവിലെ ഉയര്‍ന്ന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആ കാലത്തേക്ക് സ്‌കൂള്‍ തുറക്കാന്‍ സജ്ജമാവണം, അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.