തലസ്ഥാനത്തെത്തിയ ശേഷം കാണാതായ ജര്‍മ്മന്‍ യുവതി എവിടെയാണ് ? രാജ്യവ്യാപക അന്വേഷണം പുരോഗമിക്കുമ്പോഴും ഇതുവരേയും യാതൊരു സൂചനയും ലഭിക്കാത്തത് നല്ല സൂചനയല്ല. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഇവരുടെ ചിത്രവും വിവരങ്ങളും കൈമാറിയതിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിലെ പോലീസിനും ഈ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 7 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ലിസയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് യുവതിയുടെ അമ്മയാണ് ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയത്. ഇത് കേരള ഡി.ജി.പിക്ക് കൈമാറിയതോടെയാണ് വലിയതുറ പോലീസ് അന്വേഷണം തുടങ്ങിയത്. മാര്‍ച്ച് അഞ്ചിനാണ് ലിസ ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ടത്. മൂന്നരമാസം കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ലെന്നും തിരിച്ചെത്തിയില്ലെന്നും കാട്ടിയാണ് അമ്മ പരാതി നല്‍കിയത്. കേരളത്തില്‍ എത്തിയ ശേഷം ഫോണ്‍ വിളിയോ വിവരങ്ങളോ ഇല്ലെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ ലിസ തിരുവനന്തപുരം വിമാനത്താവളം വഴി തിരിച്ച് പോയിട്ടില്ല. ഒപ്പമെത്തിയ യു.കെ. പൗരന്‍ മാര്‍ച്ച് 15 ന് തിരികെ പോയതായും കണ്ടെത്തി. 2018ൽ കോവളത്തെത്തിയ ലാത്വിയന്‍ യുവതി ലിഗയെ കാണാതായ ശേഷം കൊല്ലപ്പെടാന്‍ ഇടയായത് പൊലീസിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. ലിഗയെ കാണാതായ ശേഷം ഭര്‍ത്താവ് നല്‍കിയ പരാതി പോലീസ് കാര്യമായി പരിഗണിച്ചില്ലെന്ന ആരോപണം ഉണ്ടായിരുന്നു.