അടിച്ചവനെ തിരിച്ചടിക്കാന്‍ കൂട്ടുകാരുടെ മാസ് എന്‍ട്രി.. സിരകളില്‍ തീപടര്‍ത്തുന്ന ഡയലോഗ്.. കാറ്ററിങ് സ്ഥാപനത്തില്‍ പുലര്‍ച്ചെയെത്തിയ സംഘം എല്ലാം അടിച്ച് തകര്‍ക്കുന്നു.. എല്ലാറ്റിനുമൊടുവില്‍ പോലീസ് പിടിയിലായപ്പോഴാണ് അറിയുന്നത്.. പണി പാളി…! സംഭവം നടന്നത് ഗുരുവായൂരില്‍. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് പുത്തമ്പല്ലി ഒ.കെ. നരായണന്‍ നായര്‍ എന്നയാളുടെ കാറ്ററിങ് സ്ഥാപനത്തിലെത്തിയ ഒരുസംഘം യുവാക്കള്‍ മാരകായുധങ്ങളുമായി വ്യാപക അക്രമം നടത്തി. സ്‌കോര്‍പിയോയും, കാറും, ജീപ്പും, മൂന്ന് ബൈക്കുകളും കാറ്ററിങിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും അടിച്ച് തകര്‍ത്തു. നാരായണന്‍നായരുടെ മകന്‍ രഞ്ജിത്ത് അക്രമി സംഘത്തിലെ രണ്ട് പേരെ മര്‍ദ്ദിച്ചുവെന്നാരോപിച്ചായിരുന്നു അക്രമം. എന്നാല്‍ മര്‍ദ്ദിക്കരുതെന്നും തന്റെ മകന്‍ അങ്ങിനെ ചെയ്തിട്ടില്ലെന്നും നാരായണൻ നായർ കരഞ്ഞ് പറഞ്ഞിട്ടും സംഘം വിട്ടില്ല. അടിയും അക്രമവും തുടര്‍ന്നു. എല്ലാം തകർത്ത സംഘം തിരിച്ച് പോയി. തങ്ങളുടെ കൂട്ടുകാരെ പണിത സംഘത്തിന് മറുപണി കൊടുത്തതിന്റെ സന്തോഷത്തിലിരിക്കുന്നതിനിടെ പോലീസെത്തിയപ്പോഴാണ് പണി പാളിയ കാര്യം സംഘം അറിയുന്നത്. തങ്ങളുടെ സംഘത്തിലുള്ളവരെ മര്‍ദ്ദിച്ച രഞ്ജിത്തിന്റെ സ്ഥാപനമല്ല ആളുമാറി മറ്റൊരു രഞ്ജിത്തിന്റെ സ്ഥാപനമാണ് തകർത്തതെന്നും ആവേശകമ്മിറ്റിക്കാര്‍ അറിഞ്ഞത് അറസ്റ്റിലായപ്പോഴാണ്.