Home അറിവ് ഷിഗല്ല ...

ഷിഗല്ല നിസ്സാരകാരനല്ല. ശ്രദ്ധിച്ചില്ലെങ്കിൽ ജീവനെടുക്കും

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചസംഭവത്തിൽ വില്ലനായ ഷിഗല്ല ബാക്ടീരിയ നിസ്സാരക്കാരനല്ല. വയറിളക്കമാണ് ഷിഗല്ലബാധയുടെ പ്രധാന ലക്ഷണം.സാധാരണ വയറിളക്കത്തെക്കാൾ ഗുരുതരമാണിത്.

മലിനജലം, കേടായ ഭക്ഷണം, കഴുകാതെ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതരുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെ ഷിഗല്ലോസിസ് പകരും.

രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങൾ.

ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാകുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ടുമുതൽ ഏഴുവരെ ദിവസം രോഗലക്ഷണങ്ങൾ കാണാം. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും.പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.

അസുഖം വരാതിരിക്കാൻ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്കരിക്കുക. പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവെക്കുക. ഈച്ചശല്യം ഒഴിവാക്കുക, പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക. ആഴ്ചയിൽ ഒരിക്കൽ ഫ്രിഡ്ജ് വൃത്തിയാക്കുക.കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം.

അസുഖം വന്നാൽ ശ്രദ്ധിക്കേണ്ടത്

രോഗലക്ഷണമുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.രോഗം ബാധിച്ചാൽ ഉടൻ ചികിത്സ തേടുക.വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക. വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക, കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക.