പ്രിയപ്പെട്ട വായനക്കാർ അറിയുവാൻ…. പഠനത്തിന്റെ ഭാഗമായി ഒരു നാലാം ക്ലാസ്സുകാരൻ തപാൽ ദിനത്തിൽ എഴുതിയ ഒരു കത്ത് പന്ത്രണ്ട് വർഷത്തിലധികം നീണ്ട പരിഭവത്തിന്റെ മഞ്ഞുരുക്കിയ കഥയാണ് ഈ വാർത്തയിലുള്ളത്. ആ കഥ ഇങ്ങനെ….
ഗുരുവായൂർ ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തു. പഠനത്തിന്റെ ഭാഗമായി തപാൽ ദിനത്തിൽ എഴുതിയ ഒരു കത്താണ് അനന്തുവിന്റേയും കുടുംബത്തിന്റേയും ജീവിതം മാറ്റിമറിച്ചത്.ഒരു കുഞ്ഞുകത്ത് അറ്റുപോയ കുടുംബ ബന്ധങ്ങളെ വിളക്കി ചേര്‍ത്തത് ഒരു സിനിമാക്കഥ പോലെ തോന്നും.
കഴിഞ്ഞ ഒക്‌ടോബര്‍ 10ന് തപാല്‍ ദിനത്തില്‍ തങ്ങളുടെ മുത്തച്ഛന് കത്തെഴുതാൻ ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറം ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികളോട് അധ്യാപകൻ ആവശ്യപ്പെടുന്നയിടത്താണ് സംഭവങ്ങളുടെ തുടക്കം. അനന്തുവും എഴുതി – താന്‍ ഇതുവരെ കാണാത്ത തന്റെ മുത്തച്ഛന്. 12 വര്‍ഷം മുമ്പാണ് അനന്തുവിൻറെ മാതാപിതാപിതാക്കൾ വീട്ടുകാരുമായി പിണങ്ങി തെക്കന്‍ ജില്ലയിലുള്ള കുടുംബ വീട്ട് ഗുരുവായൂരിലെത്തി വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഈ പിണക്കം വര്‍ഷങ്ങളോളം നീണ്ടു നിന്നു. ഇതിനിടയിലാണ് അനന്തു ജനിച്ചത്. മുത്തച്ഛനെയോ, പിതാവിന്റെ മറ്റ് ബന്ധുക്കളെയോ അവന്‍ ഒരിക്കലും കണ്ടിരുന്നില്ല. തപാല്‍ ദിനത്തില്‍ മുത്തച്ഛന് കത്തെഴുതാന്‍ അധ്യാപകര്‍ പറഞ്ഞപ്പോൾ അനന്തു പകച്ചു. അവന് മുത്തച്ഛനെ അറിയില്ല. ഒടുവിൽ നിർബന്ധപൂർവ്വം വീട്ടില്‍ നിന്നും മുത്തച്ഛന്റെ വിലാസം വാങ്ങി അനന്തുവും മറ്റ് കുട്ടികള്‍ക്കൊപ്പം മുത്തച്ഛന് കത്തെഴുതി. സ്വന്തം മേൽവിലാസമായി ചേര്‍ത്തത് സ്‌കൂളിൻറെ അഡ്രസ്സായിരുന്നു. അടുത്ത വേനലവധിക്കാലത്ത് താന്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം മുത്തച്ഛന്റെ വീട്ടിലെത്തുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍ ഉള്ളടക്കം ആരും കണ്ടിരുന്നില്ല. താന്‍ ഇതുവരെ കാണാത്ത പേരക്കിടാവിന്റെ കത്ത് തേടിയെത്തിയപ്പോള്‍ മുത്തച്ഛന്റെ പിണക്കം അലിഞ്ഞില്ലാതായി. വേനലവധിയില്‍ തന്നെ കാണാനെത്തുന്ന മകൻറെ കുടുംബത്തെ കാത്ത് മുത്തച്ഛൻ വഴിക്കണ്ണുമായി ഇരുന്നു. എന്നാല്‍ അവധിക്കാലത്ത് ചെല്ലാമെന്ന് പറഞ്ഞ വിവരമൊന്നും അനന്തുവിൻറെ മാതാപിതാക്കള്‍ അറിഞ്ഞില്ല. അവധിക്കാലം കഴിഞ്ഞതോടെ കാത്തിരുന്ന മുത്തച്ഛന്റെ ക്ഷമ നശിച്ചു. പേരക്കുട്ടി എഴുതിയ കത്തിലെ വിലാസത്തിലെ സ്‌കൂളിനെ കുറിച്ചുള്ള അന്വേഷണമായി പിന്നെ. ഗുരുവായൂരിനടുത്ത് ഇരിങ്ങപ്പുറത്താണ് സ്‌കൂളെന്ന് കണ്ടെത്തി. ഇതോടെ ബന്ധുക്കൾ അനന്തുവിന്റെ സ്കൂളിലെത്തി. ഇതിനിടെ അനന്തു നാലാം ക്ലാസ് കഴിഞ്ഞ് മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നു. ബന്ധുക്കള്‍ പുതിയ സ്‌കൂളിലെത്തിയപ്പോള്‍ ഇതുവരെ കാണാത്തവരെ തിരിച്ചറിയാന്‍ അനന്തുവിന് കഴിഞ്ഞില്ല. അനന്തു മുത്തച്ഛനെഴുതിയ കത്ത് ബന്ധുക്കൾ മൊബൈലില്‍ ഫോട്ടോയെടുത്ത് കൊണ്ടുവന്നിരുന്നു. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനന്തുവിന്റെ മാതാപിതാക്കളും സ്‌കൂളിലെത്തി. വർഷങ്ങൾക്ക് ശേഷമുള്ള പു:നസ്സമാഗമത്തിൽ പരിഭവങ്ങളും പിണക്കങ്ങളും ഉരുകിത്തീർന്നു. അനന്തുവും മാതാപിതാക്കളും സഹോദരിയുമെല്ലാം ചേര്‍ന്ന് അടുത്ത ദിവസം തന്നെ കുടുംബവീട്ടിലേക്ക് ചെന്നു. ഇതുവരെ കാണാത്ത മുത്തശ്ശനും മുത്തശ്ശിയും ബന്ധുക്കളും അനന്തുവിനെ കൊതിതീരെ കണ്ടു. ഇരിങ്ങപ്പുറത്തെ വാടക വീട്ടിലെ താമസം അവസാനിപ്പിച്ച് ഈ ഓണാവധിക്കാലത്ത് തങ്ങളുടെ തറവാട്ടു വീട്ടിലേക്ക് താമസം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അനന്തുവിന്റെ കുടുംബം. അങ്ങിനെ തപാൽ ദിനത്തിൽ അനന്തു എഴുതിയ കത്ത് വ്യാഴവട്ടക്കാലം നീണ്ടുനിന്ന പരിഭവത്തിന്റെ മഞ്ഞുരുക്കി. നാലാം ക്ലാസ്സുകാരൻ കുത്തിക്കുറിച്ച അക്ഷരങ്ങളാണ് ദൂരെ ദൂരെ ഒരു മുത്തച്ഛന്റെ കണ്ണുകളെ ഈറനണിയിച്ചത്.ഒരു കുടുംബത്തെ വീണ്ടും ഒന്നാക്കിയത്. ആരു പറഞ്ഞു അക്ഷരങ്ങൾക്ക് ജീവനില്ലെന്ന്? ആരു പറഞ്ഞു കത്തുകളുടെ കാലം അവസാനിച്ചുവെന്ന്. അനന്തുവിന്റെ കുടുംബത്തെ കൂട്ടിയിണക്കിയ കത്ത് സങ്കൽപിക്കൂ…. ആ കത്തിലുണ്ട് മറുപടി. സ്നേഹപൂർവ്വം സ്വന്തം ലേഖകൻ.
Home നാട്ടുവാർത്ത ഗുരുവായൂരിലെ നാലാം ക്ലാസുകാരൻ അനന്തു ഒരു കത്തെഴുതി.ശേഷം സിനിമാക്കഥ പോലെ…. ഈ കത്ത് വായിക്കാതിരിക്കരുത്.