എല്ലാ മൊബൈൽ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ഒറ്റ ചാര്‍ജിങ് പോര്‍ട്ട് മതിയെന്ന നിലപാട് കൈക്കൊള്ളാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.നടപടി പ്രാവര്‍ത്തികമാക്കിയാല്‍ അത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുമെങ്കിലും ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്ക് നീക്കം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇത് ഇലക്‌ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കേന്ദ്ര സംഘം വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് നീക്കമെന്നും കേന്ദ്രം അറിയിച്ചു.ഒന്നില്‍ കൂടുതല്‍ ഗാഡ്‌ജറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരോന്നിനും വ്യത്യസ്തമായ ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
പുതിയ ഗാഡ്ജറ്റ്‌സുകള്‍ വാങ്ങുമ്പോള്‍ പഴയ ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയാത്തതിനാല്‍ പുതിയവ വാങ്ങാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നുെവന്നും മന്ത്രാലയം ചൂണ്ടികാട്ടുന്നു.ജൂണില്‍ യൂറോപ്യന്‍ യൂണിയനും ‘ഒരു ചാര്‍ജര്‍’ എന്ന ആശയം നിര്‍ദേശിച്ചിരുന്നു. ഇ-മാലിന്യം തന്നെയായിരുന്നു പ്രശ്‌നം.