എയർ ഇന്ത്യയ്ക്ക് കൊച്ചി വിമാനത്താവളത്തിലുള്ള മൂന്ന് ശതമാനം ഓഹരി പങ്കാളിത്തം ടാറ്റക്ക് ലഭിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകുന്നതോടെ, ഈ ഓഹരിപങ്കാളിത്തം ടാറ്റ ഗ്രൂപ്പിൽ വന്നുചേരുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരിയോടെ നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം.
വിൽപ്പനയ്ക്ക് മുമ്പുള്ള പുനഃസംഘടന പദ്ധതി അനുസരിച്ച് കൊച്ചി വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്കുള്ള മൂന്ന് ശതമാനം ഓഹരിപങ്കാളിത്തം എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിലേക്ക് മാറ്റിയിട്ടില്ല. പുനഃസംഘടനാ പദ്ധതി അനുസരിച്ച് എയർഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആസ്തികളും കടബാധ്യതയും എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡിൽ വകകൊള്ളിച്ചിട്ടില്ല. കൊച്ചി വിമാനത്താവളത്തിൽ എയർഇന്ത്യ 45 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കൽ രേഖ അനുസരിച്ച് കൊച്ചി വിമാനത്താവളത്തിലെ നിക്ഷേപം, രാജ്യത്തെ ഏക പൊതുമേഖല വിമാന സർവീസിനെ ഏറ്റെടുക്കുന്ന കമ്പനിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എയർഇന്ത്യയുടെ ഓഹരി ലഭിക്കുന്നതോടെ ടാറ്റയ്ക്കും എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്റ് അർബൻ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ എന്നി കമ്പനികൾക്കുമായി ചേർന്ന് കൊച്ചിവിമാനത്താവളത്തിൽ പത്തുശതമാനം ഓഹരിപങ്കാളിത്തമാകും.എയർ ഇന്ത്യയെ 18,000 കോടി രൂപയ്ക്ക് ടാറ്റ സൺസിന് കൈമാറുന്നതിനുള്ള കരാറിൽ ഒക്ടോബറിലാണ് കേന്ദ്രസർക്കാർ ഒപ്പുവെച്ചത്.