കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലും മറ്റു അയല്‍സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തമിഴ്‌നാട് വെതര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ആരാണ് ഈ തമിഴ്‌നാട് വെതര്‍മാര്‍? എങ്ങനെയാണ് ഇത്രയും കൃത്യതയോടെ കാലാവസ്ഥ പ്രവചനം നടത്തുന്നത്? കൂടുതല്‍ അറിയാം.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണിന്റെ ജനനം. കമ്പ്യൂട്ടര്‍ എഞ്ചിനിയറിങില്‍ ബുരുദ്ധവും എംബിഎ ഫിനാന്‍സുമാണ് പ്രദീപ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന കാലാവസ്ഥ പ്രവചനം നടത്തുന്നവരില്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് പ്രദീപ്. 2008 ലാണ് പ്രദീപ് കാലാവസ്ഥയെക്കുറിച്ചും മഴയെക്കുറിച്ച് ബ്ലോഗുകള്‍ ചെയ്യാന്‍ ആരംഭിച്ചത്. 2014 ല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രവചനങ്ങള്‍ പോസറ്റ് ചെയ്യാനും തുടങ്ങി. പ്രവചനങ്ങളെല്ലാം കൃത്യമായി സംഭവിക്കാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയായി. 2015 ല്‍ ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കം പ്രവചിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്ന ലേബലിലേക്ക് പ്രദീപ് എത്തിയത്.
2018 ലും 2010 ലും കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴയുടെ സാധ്യത വെതര്‍മാന്‍ പ്രവചിക്കുകയും മഴയുടെ അളവ് പോലും സാമ്യമായി വരികയും ചെയ്തു. ഈ വര്‍ഷത്തിലും മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ അളവില്‍ തന്നെ കനത്ത മഴ ലഭിക്കുമെന്നാണ് പ്രദീപ് പ്രവചിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രവചനത്തില്‍ യാതൊരു അക്കാദമിക് പഠനങ്ങളും നടത്താതെ സ്വയം നേടിയെടുത്ത കഴിവാണ് ഇന്ന് പ്രദീപിനെ തമിഴ്‌നാട് വെതര്‍മാന്‍ ആക്കിയിരിക്കുന്നത്.