Home അറിവ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു; മാര്‍ഗരേഖ

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു; മാര്‍ഗരേഖ

സംസ്ഥാനത്ത് കോവിഡ് മുക്തരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതിന് വേണ്ടി പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മാര്‍ഗരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിക്കും.

കോവിഡ് മുക്തരായതിന് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ക്ലിനിക്കുകള്‍ തുടങ്ങാനുള്ള തീരുമാനം. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേര്‍ക്ക് ഗുരുതരമായ അസുഖങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. രോഗമുക്തര്‍ എല്ലാമാസവും ഇവിടെ എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്‌നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും.

ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യും. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് കോവിഡ് ആശുപത്രികളില്‍ ചികിത്സ നല്‍കും. ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചും രോഗമുക്തര്‍ക്ക് ചികിത്സ തേടാം.

സാംക്രമിക രോഗങ്ങളുടെ ചുമതലയുളള ഡെപ്യൂട്ടി ഡിഎംഒമാരാണ് ജില്ലാതലങ്ങളില്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍. തളര്‍ച്ച, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളാണ് കോവിഡ് മുക്തരില്‍ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്. പലരിലും ഇത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നു. ചിലര്‍ക്ക് നേരത്തേ ഉള്ള രോഗങ്ങള്‍ ഗുരുതരമാകുന്നുമുണ്ട്.