Home വിദ്യഭ്യാസം സൈനിക സ്കൂൾ പ്രവേശനത്തിന് ഇനിമുതൽ 27 ശതമാനം പിന്നാക്ക സംവരണം

സൈനിക സ്കൂൾ പ്രവേശനത്തിന് ഇനിമുതൽ 27 ശതമാനം പിന്നാക്ക സംവരണം

സൈനിക സ്‌കൂൾ പ്രവേശനത്തിന് പിന്നാക്ക സംവരണം ഏർപ്പെടുത്താനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഒബിസി വിഭാ​ഗത്തിൽ പെടുന്നവർക്ക് 27 ശതമാനം സംവരണമാണ് ഏർപ്പെടുത്തുന്നത്. 2021- 22 അധ്യായന വർഷം മുതലാവും സംവരണം നടപ്പാക്കുക. പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ദേശീയ മാനദണ്ഡങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നൽകുമന്നതുമായി ബന്ധപ്പെട്ട മാനവശേഷി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും അനുസൃതമായാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 13ന് ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാർക്കും നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

അതിനിടെ സംവരണത്തിനെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തി. സായുധസേനയിൽ ജാതിവിവേചനത്തിന്റെ വിത്തുപാകുന്ന ദൂരവ്യാപക പ്രത്യാഘാതത്തിന് ഇത് കാരണമാകുമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ വിമർശനങ്ങൾ പ്രതിരോധ മന്ത്രാലയം തള്ളി.

പട്ടികജാതി വിഭാഗക്കാർക്ക്‌ 15 ശതമാനവും പട്ടികവർഗ വിഭാഗക്കാർക്ക്‌ 7.5ശതമാനവും വിരമിച്ച സൈനികരുടെ മക്കൾക്ക് 25 ശതമാനം സംവരണവും നിലവിലുണ്ട്. ഇതിനുപുറമേയായിരിക്കും ഒബിസി വിഭാഗക്കാർക്കുളള സംവരണം. എല്ലാ സൈനിക സ്കൂളുകളിലേയും 67 ശതമാനം സീറ്റുകൾ ആ സംസ്ഥാനത്തെ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികൾക്കാണ്. 33 ശതമാനം ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവർക്കും.

സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അതത് സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികളെ ലഭിച്ചില്ലെങ്കിൽ 67 ശതമാനം തികയ്ക്കുന്നതിനായി ആ ഒഴിവുകൾ പ്രതിരോധ, ജനറൽ വിഭാഗങ്ങളായി പരിഗണിക്കുകയും വിദ്യാർഥികൾക്ക് പ്രവേശനം നൽകുകയും ചെയ്യും. ആറാംക്ലാസ് മുതലാണ് സൈനിക സ്കൂളുകളിലേക്ക് പ്രവേശനം നൽകുക. മത്സരപരീക്ഷയുടെയും മെഡിക്കൽ ഫിറ്റ്നസിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.