Home ആരോഗ്യം സൂപ്പര്‍ ക്ലോറിനേഷന്‍ വഴി ഷിഗെല്ലയെ വരുതിയിലാക്കാം; ജനങ്ങളോട് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

സൂപ്പര്‍ ക്ലോറിനേഷന്‍ വഴി ഷിഗെല്ലയെ വരുതിയിലാക്കാം; ജനങ്ങളോട് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് ജില്ലയില്‍ കണ്ടെത്തിയ ഷിഗെല്ല രോഗം നിയന്ത്രിക്കാനാകുമെന്ന് ആരോഗ്യവകുപ്പ്. ജലസ്രോതസ്സുകളെ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി രോഗത്തെ നിയന്ത്രിക്കാം. ജില്ലയില്‍ കാണപ്പെട്ട ഷിഗെല്ല രോഗം, വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ലെന്ന് ഡിഎംഒ ഡോക്ടര്‍ വി ജയശ്രീ പറഞ്ഞു.

ഫറോക്ക് കല്ലമ്പാറയില്‍ കണ്ടെത്തിയ ഷിഗല്ല രോഗാണുവിന് നേരത്തെ കാണപ്പെട്ട കോട്ടംപറമ്പിലേതുമായി ബന്ധമില്ല. അഞ്ച് സാംപിളുകള്‍ പരിശോധിച്ചതില്‍ രണ്ടെത്തില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.

ഷിഗെല്ലോസിസ് എന്ന ബാക്ടീരിയ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും കാണുന്നത്. പെട്ടെന്ന് വഷളാവുമെന്നതാണ് പ്രത്യേകത. എന്നാല്‍, സൂപ്പര്‍ ക്ലോറിനേഷന്‍ കൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാവും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചു.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും പ്രാഥമിക കൃത്യം നിര്‍വഹിച്ച ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്നും രോഗലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഫറോക്ക് നഗരസഭയിലെ ഇരുപത്തിരണ്ടാം ഡിവിഷന്‍ കല്ലമ്പാറയിലെ കഷായപ്പടി മേഖലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. ഒന്നര വയസ്സുകാരനായിരുന്നു ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.