Home അറിവ് കൂടുതല്‍ പണം പിന്‍വലിക്കാന്‍ നോക്കിയാല്‍ ഉള്ളത് കൂടി പോകും; എടിഎം നയത്തില്‍ ഭേദഗതിയുമായി എസ്ബിഐ

കൂടുതല്‍ പണം പിന്‍വലിക്കാന്‍ നോക്കിയാല്‍ ഉള്ളത് കൂടി പോകും; എടിഎം നയത്തില്‍ ഭേദഗതിയുമായി എസ്ബിഐ

സ്വന്തം അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ കയ്യിലുള്ളത് കൂടി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അതുകൊണ്ട്, ഇനി പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറുന്നതിന് മുന്‍പ് അക്കൗണ്ടില്‍ ആവശ്യത്തിന് പണമുണ്ടോ എന്ന് നോക്കുന്നതു നന്നായിരിക്കും. എസ്ബിഐ തങ്ങളുടെ എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്.

അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് പുതിയ തീരുമാനം. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് ഈ ഭേദഗതി എന്നാണ് എസ്ബിഐയുടെ വിശദീകരണം. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വലിയ നഷ്ടമാവും ഉണ്ടാക്കുക.

അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും 9223766666 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്എംഎസ് അയക്കുകയോ അല്ലെങ്കില്‍ 9223766666 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണം.

പരിധിയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തിയാലും ബാങ്കിന് പണം അധികം നല്‍കേണ്ടി വരും. ഇത്തരം ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയും മുതല്‍ 20 രൂപയും ജിഎസ്ടിയും വരെ നല്‍കേണ്ടി വരും. നിലവില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ അഞ്ച് എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മൂന്ന് എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്നുമായി മാസം എട്ട് തവണ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കാറുണ്ട്. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ പാസ്വേഡിന്റെ സഹായത്തോടെ എടിഎമ്മുകളില്‍ നിന്ന് 10000 രൂപയിലേറെ പിന്‍വലിക്കാനാവും.