Home അന്തർദ്ദേശീയം സ്ത്രീ ശാക്തീകരണം; ഒന്നാമത് യുഎഇ എന്ന് ലോക ബാങ്ക്

സ്ത്രീ ശാക്തീകരണം; ഒന്നാമത് യുഎഇ എന്ന് ലോക ബാങ്ക്

നിതകളുടെ സാമ്പത്തിക പങ്കാളിത്തത്തില്‍ മധ്യപൂര്‍വദേശം, വടക്കന്‍ ആഫ്രിക്ക എന്നിവ ചേര്‍ന്ന പ്രദേശത്ത് യുഎഇ ഒന്നാം സ്ഥാനത്തെന്നു ലോക ബാങ്ക് റിപ്പോര്‍ട്ട്. വനിതകള്‍, വ്യവസായം, നിയമം (ഡബ്ല്യുബിഎല്‍) എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വര്‍ഷം കൊണ്ട് യുഎഇ ഈ മേഖലയില്‍ നടപ്പാക്കിയ നിയമങ്ങളാണ് ഈ നേട്ടത്തിനു കാരണം.

190 രാജ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ വര്‍ഷം നൂറില്‍ 82.5 പോയിന്റാണ് യുഎഇ നേടിയത്. വിലയിരുത്തലുകള്‍ നടത്തുന്ന അഞ്ച് പ്രധാന മേഖലകളില്‍ മുഴുവന്‍ മാര്‍ക്കും യുഎഇ നേടി. യാത്ര, ജോലിസ്ഥലം, വേതനം, സംരംഭകത്വം, പെന്‍ഷന്‍ എന്നീ രംഗങ്ങളിലാണ് നൂറില്‍ നൂറു നേടിയത്.

യുഎഇ നടപ്പാക്കിയ പുതിയ നിയമങ്ങളും ഇരുപതോളം നിയമഭേദഗതികളുമാണ് ഈ മികവിന് കാരണമെന്ന് യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഷെയ്ഖ മനല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.

ജോലി സ്ഥലത്തെ സ്ത്രീ-പുരുഷ വേര്‍തിരിവ്, രക്ഷാകര്‍തൃ അവധി, വ്യവസായ വായ്പ, രാഷ്ട്രീയത്തിലെ പങ്കാളിത്തം, സംരക്ഷണം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലാണ് യുഎഇയില്‍ നിയമഭേദഗതികള്‍ വരുത്തിയത്.

സ്വകാര്യ മേഖലയില്‍ തുല്യവേതനം കഴിഞ്ഞ വര്‍ഷം യുഎഇ നടപ്പാക്കി. പൊതുമേഖലയിലും ഇതു നടപ്പാക്കി നിയമഭേദഗതിയും പാസാക്കി.

രാത്രി ജോലിക്കുള്ള വനിതകളുടെ നിയന്ത്രണം നീക്കി. തൊഴിലാളികള്‍ക്കിടയിലെ സ്ത്രീ-പുരുഷ വ്യത്യാസം നിയമം മൂലം ഇല്ലാതാക്കി. ജോലിക്കും ഉദ്യോഗക്കയറ്റത്തിനും തുല്യ അവസരമാക്കി.

ഗര്‍ഭാവസ്ഥ കാരണം ജോലി നഷ്ടമാകുന്ന സാഹചര്യവും നിരോധിച്ചു.

കുട്ടികളെ നോക്കാന്‍ ശമ്പളത്തോടു കൂടിയ അവധി സ്വകാര്യമേഖലയിലും നടപ്പാക്കി.

വിവാഹത്തിനുള്ള പ്രായം ഇരുവിഭാഗത്തിനും 18 ആക്കി.

രാജ്യാന്തര തലത്തില്‍ സ്ത്രീകള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിന് യുഎഇയില്‍ വിലക്കില്ല.

എവിടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇരുകൂട്ടര്‍ക്കും അനുവദിച്ചു.

സ്ത്രീകള്‍ക്കെതിരെ വാക്കാലോ ശാരീരികമായോ ഉള്ള അന്തസ്സില്ലാത്ത പെരുമാറ്റത്തിന് തടവും പിഴയും ഉള്‍പ്പെടുത്തി.

വീടിന്റെയോ കുടുംബത്തിന്റെയോ തലപ്പത്തേക്ക് സ്ത്രീകള്‍ വരുന്നത് വിലക്കിയ നിയമം എടുത്തുമാറ്റി.

ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സീറ്റുകളില്‍ പകുതിപ്പേര്‍ സ്ത്രീകള്‍ വേണമെന്ന് യുഎഇ പ്രസിഡന്റ് ഉത്തരവിറക്കി.

നിയമ രംഗത്തും സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കി 2019ല്‍ നിയമം പാസാക്കി.

ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ വായ്പയ്ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും തുല്യത ഉറപ്പാക്കണമെന്ന് യുഎഇ കേന്ദ്രബാങ്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.