പോണ്‍ കണ്ടന്റുകള്‍ ലമ്യമല്ലാത്തതോ ഫില്‍ട്ടര്‍ ചെയ്യാന്‍ സാധിക്കുന്നതോ ആയ ഫോണുകളും ടാബുകളും മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടൊള്ളൂ എന്ന പുതിയ നിയമവുമായി അമേരിക്കന്‍ സംസ്ഥാനം. അമേരിക്കയിലെ ഒരു സംസ്ഥാനമായ യൂട്ട ആണ് നിമയം പാസാക്കുന്നത്. നിയമത്തിനു വേണ്ട അന്തിമ അംഗീകാരം നല്‍കിയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യൂട്ടയിലെ സൗത് ജോര്‍ഡന്‍ പ്രതിനിധി സൂസന്‍ പള്‍സിഫര്‍ എന്നയാളാണ് നിയമനിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത്. പുതിയ നിയമപ്രകാരം 2022 ജനുവരി 1 മുതല്‍ യൂട്ടയുടെ അധികാര പരിധിയില്‍ വില്‍ക്കുന്ന ഒരോ മൊബൈല്‍ ഡിവൈസിലും ടാബ്‌ലറ്റിലും മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം കടന്നുവരാതിരിക്കാനുള്ള അഡള്‍ട്ട് കണ്ടെന്റ് ഫില്‍റ്ററുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് വ്യവസ്ഥ. പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ത്തന്നെ ഫില്‍റ്ററുകള്‍ പ്രവര്‍ത്തക്ഷമമായിരിക്കണം. കുട്ടികളെ പോണ്‍ അടക്കമുള്ളവയില്‍ നിന്നും അകറ്റി നിർത്താന്‍ ആഗ്രഹിക്കുന്ന, ഇതിനെക്കുറിച്ച് ടെക്നോളജിയൊന്നും അറിയാത്ത രക്ഷിതാക്കള്‍ക്ക് വേണ്ടിയാണ് നിയമം എന്നാണ് സൂസന്‍ പറയുന്നത്. കുട്ടികളുടെ സ്മാര്‍ട് ഉപകരണങ്ങളില്‍ നിന്ന് മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കായിരിക്കും പുതിയ മാറ്റം ഏറ്റവും അനുയോജ്യമാകുക ഇവര്‍ പറയുന്നു.
അതേ സമയം പോണ്‍ നിരോധനം പോലുള്ളവ എങ്ങനെ നടപ്പിലാക്കും എന്ന് ആലോചിക്കുന്ന ചില രാജ്യങ്ങള്‍ യൂട്ട മുന്നോട്ടുവയ്ക്കുന്ന പുതിയ നിയമത്തിന്‍റെ വഴി പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് ടെക് നിരീക്ഷകർ പറയുന്നത്. അതേ സമയം നിയമപരമായും സാങ്കേതികപരമായും ബില്ല് നടപ്പിലാകുന്നില്‍ ചില പ്രശ്നങ്ങളുണ്ട്. ഇത്തരത്തിലുള്ള നിയമം അഞ്ച് അമേരിക്കന്‍ സ്റ്റേറ്റുകള്‍ കൂടി പാസാക്കിയെങ്കില്‍ മാത്രമെ അത് നടപ്പിലാക്കാനാകൂ എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, അതൊരു നല്ല കാര്യമാണെന്നും തങ്ങള്‍ക്ക് ബില്ലിലെ കുറവുകള്‍ പരിഹരിക്കാന്‍ വേണ്ടത്ര സമയം ലഭിക്കുമെന്നും, മിക്കവാറും വര്‍ഷങ്ങള്‍ തന്നെ ലഭിച്ചേക്കുമെന്നുമാണ് മറ്റൊരു സെനറ്ററായ ടോഡ് വെയ്‌ലെര്‍ പ്രതികരിച്ചത്.