സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ഭീതിയുണര്‍ത്തുന്നു. ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും കൊവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
ആദ്യ തരംഗത്തില്‍ രോഗനിരക്ക് ഇരട്ടിയാകാനെടുത്ത സമയം 28 ദിവസമായിരുന്നു. ഇപ്പോള്‍ 10 ദിവസം പോലും ആവശ്യമില്ല എന്നായി. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടര്‍ന്നിരുന്ന ആര് നോട്ട് ഇപ്പോള്‍ ശരാശരി നാലായി മാറിയിട്ടുണ്ട്. രോഗം ബാധിക്കുന്നവരില്‍ ന്യുമോണിയയും ശ്വാസ തടസവും അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് കാണുന്നത്.
പലരുടേയും നില വഷളാകുന്ന സ്ഥിതിയാണ്. സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് രോഗം ഗുരുതരമാകുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍.
ജനുവരിയില്‍ കേരളത്തില്‍ നടത്തിയ കൊറോണ വൈറസ് ജനിതക ശ്രേണീകരണ പരിശോധനയില്‍ കോഴിക്കോട്, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളിലായി 10 ശതമാനം പേരില്‍ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള എന്‍440കെ വൈറസ് കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യം കണ്ടെത്തിയോതോടെ ജനുവരി കഴിഞ്ഞുള്ള മൂന്നുമാസം അതിനിര്‍ണായകമാണെന്ന് അന്ന് തന്നെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ 60 ശതമാനത്തിനും മേലെ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസാണ്. ഇതുപോലെ കേരളത്തിലും സംഭവിച്ചാല്‍ അത് വലിയ തിരിച്ചടിയാകും.