Home അറിവ് സംസ്ഥാനത്ത് മഴയുടെ അളവ് കുറവ്; ഇതുവരെ 36 ശതമാനം കുറവുണ്ടെന്ന് കണക്കുകള്‍

സംസ്ഥാനത്ത് മഴയുടെ അളവ് കുറവ്; ഇതുവരെ 36 ശതമാനം കുറവുണ്ടെന്ന് കണക്കുകള്‍

ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയില്‍ വലിയ കുറവെന്ന് ഐഎംഡിയുടെ കണക്കുകള്‍. 39 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസമാണിത്. പ്രവചിച്ച മഴയില്‍ നിന്ന് 36% കുറവാണ് ജൂണ്‍മാസത്തില്‍ ലഭിച്ചത്. ജൂണ്‍ ഒന്നു മുതല്‍ 30വരെ പെയ്തത് ശരാശരി 408.4 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ജൂണില്‍ പ്രതീക്ഷിച്ച ശരാശരി മഴ 643 മില്ലിമീറ്റര്‍ ആയിരുന്നു.

ഇതിനു മുന്‍പ് 1983 (322. 8 മില്ലിമീറ്റര്‍ ) 2019 ( 358.5 മില്ലിമീറ്റര്‍) എന്നീ വര്‍ഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂണ്‍ മാസത്തില്‍ ലഭിച്ചത് എന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. 2013 ല്‍ ആയിരുന്നു ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് അന്ന് 1042. 7 മില്ലിമീറ്റര്‍ മഴ ആണ് ജൂണ്‍ മാസത്തില്‍ മാത്രം പെയ്തത്.

എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയില്‍ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ( 55% കുറവ് ) പാലക്കാട്,( 50% കുറവ് ) ജില്ലകളില്‍ ആണ് ഏറ്റവും കുറവ്. ഇന്ത്യയില്‍ ഇതുവരെ 182.9 മില്ലി മീറ്റര്‍ മഴ കിട്ടി 10% അധികമാണ് ഇത്. കിട്ടേണ്ടത് 166.9 mm. കേന്ദ്ര ഭരണ പ്രദേശം ഉള്‍പ്പെടെ ഉളള 37 സംസഥാനങ്ങളില്‍ 25 ലും സാധാരണ / സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചു .കേരളം ഉള്‍പ്പെടെ ഉള്ള 11 സംസ്ഥാനങ്ങളില്‍ മഴ കുറവാണ് ലഭിച്ചത്.

കാലവര്‍ഷക്കാറ്റിന്റെ കുറവാണ് കേരളത്തില്‍ മഴകുറയാന്‍ പ്രധാനകാരണം എന്നാണ് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ജൂണിന്റെ ആദ്യഘട്ടത്തില്‍ ന്യൂനമര്‍ദ്ദങ്ങള്‍ മൂലം കേരളത്തില്‍ കാര്യമായ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് ഉണ്ടായില്ല. അതേ സമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തില്‍ ജൂണ്‍, ജുലൈ മാസങ്ങളില്‍ മഴ കുറവയാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ പിന്നീട് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വലിയതോതിലുള്ള മഴ ലഭിക്കാറുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.