Home ആരോഗ്യം കുട്ടികളില്‍ ഏഴില്‍ ഒരാള്‍ക്ക് ലോങ്ങ് കോവിഡ് സാധ്യത; പഠനം

കുട്ടികളില്‍ ഏഴില്‍ ഒരാള്‍ക്ക് ലോങ്ങ് കോവിഡ് സാധ്യത; പഠനം

കോവിഡ് 19 മഹാമാരി ലോകത്ത് നാശം വിതച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ രണ്ടാം തരംഗത്തില്‍ നിന്ന് കരകയറും മുന്‍പേ മൂന്നാം തരംഗഭീഷണിയിലാണ് രാജ്യം. വാക്സിനേഷന്‍ നടപടികള്‍ മന്ദഗതിയില്‍ തുടരുന്നതിനാല്‍ രണ്ടാം തരംഗം പോലെ തന്നെ രൂക്ഷമാകുമോ മൂന്നാം തരംഗവുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതുവരെ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തിന് പോലും മുഴുവന്‍ വാക്സിന്‍ ലഭ്യമായിട്ടില്ല.

ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച കോവിഡ് വൈറസുകളും നമ്മെ വലക്കുന്നുണ്ട്. കുട്ടികള്‍ക്ക് വാക്സിന്‍ ഇതുവരെ ലഭ്യമായിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗമുണ്ടായാല്‍ കുട്ടികളെയായിരിക്കും ഇത് കാര്യമായി ബാധിക്കുകയെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ മുതിര്‍ന്നവരെ കൊവിഡ് ബാധിക്കുന്ന അത്രയും തീവ്രമായി കുട്ടികളെ (12-17) ബാധിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കോവിഡാനന്തരം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ (ലോങ്ങ് കോവിഡ്) കുട്ടികളിലും കാണാമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.

‘യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍’ഉം ‘പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്’ ഉം ചേര്‍ന്നാണ് പഠനം നടത്തിയത്. കൊവിഡ് പിടിപെട്ട കുട്ടികളില്‍ ഏഴിലൊരാള്‍ക്ക് എന്ന നിലയില്‍ ലോംഗ് കോവിഡ് കാണാമെന്നാണ് പഠനം അവകാശപ്പെടുന്നത്. ടെസ്റ്റ് ഫലം പൊസിറ്റീവായി, പതിനഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ ഈ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങാമെന്നും പഠനം പറയുന്നു.

പ്രധാനമായും തലവേദന, ക്ഷീണം എന്നീ ആരോഗ്യപ്രശ്നങ്ങളാണ് ലോങ്ങ് കോവിഡായി കുട്ടികളില്‍ കാണപ്പെടുക. കോവിഡ് ബാധിച്ച മൂവ്വായിരത്തിലധികം കുട്ടികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. എന്തായാലും ഭയപ്പെടേണ്ട അത്രയും തോതില്‍ കുട്ടികളെ കൊവിഡ് കടന്നുപിടിക്കില്ല എന്നുതന്നെയാണ് ഈ പഠനവും ചൂണ്ടിക്കാട്ടുന്നത്. മുമ്പേ വന്ന പഠനങ്ങളും ഇതേ നിഗമനമാണ് പങ്കുവച്ചിരുന്നത്.