2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ വൈറസാണ് കൊറോണ (നോവെൽ കൊറോണ വൈറസ്). ഇതു പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ്–19. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളിൽ സ്പർശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം.
ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളിൽ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്. കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.
വൈറസ് കണ്ടെത്തിയിട്ട് ഇപ്പോൾ ഒൻപത് മാസമായി. ഇത്രയും കാലം കൊണ്ട് ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കെത്തി ലോകമെമ്പാടും പടർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗവേഷകർ വാക്സിൻ കണ്ടുgപിടിക്കാനുള്ള ശ്രമത്തിലാണ്. ഇത് നിയന്ത്രണവിധേയമാകാൻ രണ്ട് വർഷം എടുക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. എന്നാൽ അതിലുമെളുപ്പം വൈറസ് വരുതിയിലാകുമെന്നാണ് മലയാളി ഡോക്ടറായ സുൽഫി നൂഹു പറയുന്നത്.