Home ആരോഗ്യം കോവിഡിനേക്കാള്‍ വലിയ മഹാമാരി വരാമെന്ന് ലോകാരോഗ്യ സംഘടന; മുന്നറിയിപ്പ്

കോവിഡിനേക്കാള്‍ വലിയ മഹാമാരി വരാമെന്ന് ലോകാരോഗ്യ സംഘടന; മുന്നറിയിപ്പ്

കോവിഡ് 19 എന്ന മഹാമാരിയില്‍ പോയവര്‍ഷം അനേകം മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇപ്പോഴും ഇതിനെതിരായ പോരാട്ടത്തില്‍ തന്നെയാണ് ലോകം. ഇതിനിടെ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കൊവിഡിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വാക്സിനുകള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതിനോടകം കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് കൂടുതല്‍ ശക്തമായി അവതരിച്ചിരിക്കുകയാണ്.

രോഗവ്യാപനം അതിവേഗത്തിലാക്കാന്‍ കഴിയുന്ന പുതിയ വൈറസ് ആദ്യമായി യുകെയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും തുടര്‍ന്ന് പല രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. വരും വര്‍ഷവും ഈ പ്രതിസന്ധിയില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാകില്ലേ എന്ന ആധിയാണ് നിലവിലെ സാഹചര്യത്തില്‍ ഏവരും പങ്കുവയ്ക്കുന്നത്.

അതേസമയം കൊവിഡിനെക്കാള്‍ ഭീകരമായ മഹാമാരികള്‍ ഇനിയും വന്നേക്കാമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ലോകത്തെ കൂടുതല്‍ തകര്‍ച്ചയിലേക്കും നഷ്ടങ്ങളിലേക്കും നയിക്കുന്നതിന് ഇടയാക്കുന്ന മഹാമാരികള്‍ ഇനിയും വന്നേക്കാമെന്നും കൊവിഡ് 19 ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണെന്നുമാണ് ലോകാരോഗ്യ സംഘടന വക്താവ് മൈക്കല്‍ റയാന്‍ വ്യക്തമാക്കുന്നത്.

‘കൊവിഡ് 19 മഹാമാരി ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ എത്തിക്കഴിഞ്ഞു. എന്നാല്‍ ഇതാണ് നാം കണ്ടതില്‍ വച്ചേറ്റവും വലിയ മഹാമാരി എന്ന വിധിയെഴുത്തിലേക്ക് ആരും കടക്കേണ്ടതില്ല. ഇതിലും രൂക്ഷമായ മഹമാരികള്‍ ഇനിയും വന്നേക്കാം. കൊവിഡ് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്..’- മൈക്കല്‍ റയാന്റെ വാക്കുകള്‍.

കൊവിഡ് 19 ഉയര്‍ത്തിയ ഭീഷണികള്‍ ഇനിയും തുടരുമെന്നും എല്ലാവരും ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് മാത്രമേ ഇതിനെതിരെ ചെയ്യാനുള്ളൂവെന്നും മൈക്കല്‍ റയാന്‍ ഓര്‍മ്മിപ്പിക്കുന്നു.