കൊടുംവേനലിൽ ഉണ്ടാകാവുന്ന ഏറ്റവും ഗുരുതരമായ അത്യാഹിതമാണ് സൂര്യാതപം. ഒരുകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന സൂര്യാതപം വേനൽ കനത്തതോടെ കേരളത്തിലും വ്യാപകമായി.
കഠിനമായ ചൂടിനെ തുടർന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്നതാണ് സൂര്യാതപത്തിന് കാരണം. ശാരീരിക താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുേമ്പാഴാണ് ഹൃദയം, കരൾ, തലച്ചോർ, വൃക്കകൾ, ശ്വാസകോശം എന്നീ ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നത്. സൂര്യാതപം മൂലമുള്ള മരണകാരണവും ഇതുതന്നെയാണ്.
സൂര്യാതപമേറ്റ വ്യക്തിക്ക് ഉടൻ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണസാധ്യത ഏറെയാണ്.
സൂര്യാതപമേറ്റ വ്യക്തിയെ ഉടൻതന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റണം. വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ദേഹം തണുത്ത വെള്ളംകൊണ്ട് തുടർച്ചയായി തുടക്കണം. വെള്ളത്തിൽ മുക്കിയ കട്ടിയുള്ള കോട്ടൺ ഷീറ്റുകൊണ്ട് ദേഹം പൊതിയാവുന്നതാണ്. ഐസ് കട്ടകൾ കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നതും ശരീര താപനില കുറക്കാൻ സഹായിക്കും. ശക്തിയായി വീശുകയും ഫാൻകൊണ്ട് ശരീരം തണുപ്പിക്കുകയും ചെയ്യാവുന്നതാണ്. കൈകാലുകൾ തിരുമ്മിക്കൊടുക്കുന്നത് രക്തക്കുഴലുകൾ വികസിക്കാൻ നല്ലതാണ്. സൂര്യാതപമേറ്റയാളെ എത്രയുംവേഗം തീവ്രപരിചരണ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കണം.