Home ആരോഗ്യം കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില താഴുന്നത് ഇതുകൊണ്ടാണ്

കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില താഴുന്നത് ഇതുകൊണ്ടാണ്

കോവിഡ് 19 വൈറസിന്റെ ഏറ്റവും സങ്കീര്‍ണത ഉണ്ടാക്കിയ രോഗ ലക്ഷണങ്ങള്‍ ശ്വാസംമുട്ടലും ഓക്‌സിജന്‍ തോത് വല്ലാതെ കുറയുന്നതുമാണ്. കൃത്യസമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ നിരവധി രോഗികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കോവിഡ് രോഗികളില്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഓക്‌സിജന്‍ തോത് താഴ്ന്നു പോകുന്നതെന്ന് സ്റ്റെം സെല്‍ റിപ്പോര്‍ട്‌സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.

കൊറോണ വൈറസ് ചുവന്ന രക്ത കോശങ്ങളുടെ(ആര്‍ബിസി) ഉത്പാദനത്തെ ബാധിക്കുന്നതാണ് കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില താഴാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ ഷോക്‌റോള ഇലാഹി പറയുന്നു. ഇത്തരത്തില്‍ അണുബാധ ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനത്തെ ബാധിക്കുമ്പോള്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത ആര്‍ബിസികള്‍ രക്തചംക്രമണ സംവിധാനത്തിലേക്ക് വരുന്നു.

ആരോഗ്യവാനായ വ്യക്തിയുടെ രക്തത്തില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത ആര്‍ബിസികളുടെ തോത് ഒരു ശതമാനമാണെങ്കില്‍ കോവിഡ് രോഗികളില്‍ ഇത് 60 ശതമാനം വരെ ഉയരാം. ഇതു മൂലമാണ് ഓക്‌സിജന്‍ തോത് കോവിഡ് രോഗികളില്‍ താഴേക്ക് വരുന്നതെന്ന് പഠനം പറയുന്നു.

ഇത്തരം പൂര്‍ണ വളര്‍ച്ചയെത്താത്ത ചുവന്ന രക്തകോശങ്ങളിലെ അഇഋ2 റിസപ്റ്ററുകളുടെയും ഠങജഞടട2 റിസപ്റ്ററുകളുടെയും സാര്‍സ് കോവ് 2 വൈറസിനോടുള്ള പ്രതികരണം ഡെക്‌സാമെത്തസോണ്‍ മരുന്ന് അമര്‍ത്തി വയ്ക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. ഇത് ഈ കോശങ്ങളിലെ അണുബാധാ സാധ്യത കുറയ്ക്കും. വളര്‍ച്ചയെത്താത്ത ആര്‍ബിസികള്‍ പെട്ടെന്ന് വളര്‍ച്ച പ്രാപിക്കാനും ഈ കോശങ്ങള്‍ അവരുടെ ന്യൂക്ലിയസ് ഉപേക്ഷിക്കാനും ഈ മരുന്ന് സഹായിക്കും. ന്യൂക്ലിയസ് ഇല്ലാതാകുന്നതോടെ വൈറസിന് പെറ്റു പെരുകാനുള്ള അവസരവും ഇല്ലാതാകുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

രോഗികളുടെ രക്തത്തിലെ ഓക്‌സിജന്‍ 94 ന് താഴേക്ക് പോകുമ്പോഴാണ് നാം ശ്രദ്ധിക്കേണ്ടത്. രണ്ട് മണിക്കൂറിലധികം ഓക്‌സിജന്‍ തോത് 90ന് താഴെയാകുക, നെഞ്ച് വേദന, ചുണ്ടുകളുടെയും ചര്‍മ്മത്തിനും നിറം മാറ്റം എന്നിവയെല്ലാം കോവിഡ് രോഗി അടിയന്തരമായി വൈദ്യസഹായം തേടേണ്ടതിന്റെ ലക്ഷണങ്ങളാണ്.