Home പ്രവാസം ഐടി, കമ്യൂണിക്കേഷന്‍ മേഖലയില്‍ 25% സ്വദേശിവല്‍ക്കരണം ആരംഭിച്ച് സൗദി സര്‍ക്കാര്‍

ഐടി, കമ്യൂണിക്കേഷന്‍ മേഖലയില്‍ 25% സ്വദേശിവല്‍ക്കരണം ആരംഭിച്ച് സൗദി സര്‍ക്കാര്‍

സൗദിയില്‍ ഐടി, കമ്യൂണിക്കേഷന്‍ മേഖലയില്‍ 25 % സ്വദേശികളെ നിയമിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഈ മേഖലയില്‍ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് 25% സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാകുന്നത്.

ഇതില്‍ നിന്നു ചെറുകിട സംരംഭങ്ങള്‍ക്ക് ഇളവുണ്ട്. കമ്യുണിക്കേഷന്‍ ആന്‍ഡ് ഐടി എന്‍ജിനിയറിങ്, ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, പ്രോഗ്രാമിങ് ആന്‍ഡ് അനാലിസിസ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നീ ജോലികളാണ് പുതിയ നിയമം ബാധകമാകുക.

രാജ്യത്ത് ഓരോ മേഖലയിലും നടപ്പാക്കി വരുന്ന സ്വദേശിവല്‍ക്കരണ നടപടികളുടെ തുടര്‍ച്ചയാണിത്. യോഗ്യരായ സ്വദേശികളെ ആകര്‍ഷിക്കുന്നതിനും ഈ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടി 2020 ഒക്ടോബര്‍ 5 നായിരുന്നു മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇങ്ങനെ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന നിര്‍ദിഷ്ട തസ്തികളില്‍ പ്രത്യേക ജോലികളില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് 7000 സൗദി റിയാലും സാങ്കേതിക മേഖലയിലെ മറ്റു പ്രൊഫഷനലുകള്‍ക്ക് 5000 റിയാലും ചുരുങ്ങിയ വേതനം നല്‍കണമെന്നതാണു പുതിയ നിയമത്തിലെ വ്യവസ്ഥ.

ഈ മേഖലകളില്‍ മാത്രം 9000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണു പദ്ധതി.
സിഐടി മേഖലയില്‍ യോഗ്യരായ സൗദി ബിരുദധാരികള്‍ക്ക് മാന്യമായ ജോലികള്‍ നേടുന്നതിനും സ്വകാര്യമേഖലയില്‍ അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഇത് ഉപകരിക്കും. പുറമെ സ്വകാര്യമേഖലയുടെ വികസനത്തിനു വേണ്ടിയുള്ള സംഭാവനകള്‍ മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.

എന്‍ജിനിയര്‍മാര്‍, ടെക്‌നിഷ്യന്മാര്‍ എന്നിവര്‍ക്ക് പുറമെ അക്കൗണ്ടിങ് മേഖലയിലും ഇതേ മാതൃകയില്‍ 30 ശതമാനം സ്വദേശിവത്കരണം ഈ മാസം 11 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. കൂടാതെ പ്രൊഫഷനല്‍ രംഗത്തെ യോഗ്യത പരിശോധിക്കുന്നതിനുള്ള പരീക്ഷയും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. 9800 പുതിയ തൊഴിലവസരങ്ങളായിരുന്നു അക്കൗണ്ടിങ് മേഖലയിലെ മാത്രം ലക്ഷ്യം. സ്വദേശിവല്‍ക്കരണം കാര്യക്ഷമമാക്കുകയും വിദേശികളുടെ യോഗ്യത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെങ്കിലും മലയാളികള്‍ ഉള്‍പ്പെടെ ഈ രംഗത്തെ നിരവധി പ്രവാസികള്‍ക്ക് ഇതു തിരിച്ചടിയാകും.