മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കാൻ ഒരുങ്ങി കേരളം . സംസ്ഥാന ബജറ്റിനിടെയാണ് പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്‍റെ മേല്‍നോട്ടച്ചുമതല
1983ലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴിലുള്ള കിഴങ്ങ് ഗവേഷണ കേന്ദ്രം മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉല്‍പ്പാദിപ്പിക്കുന്നത് സംബന്ധിച്ച പഠനം നടത്തി പേറ്റന്റ് നേടിയത്. എന്നാല്‍ ബാലഗോപാല്‍ ധനമന്ത്രിയായ ശേഷമാണ് ആശയത്തിന് പ്രായോഗിക രൂപം കൈവന്നത്. മരച്ചീനി യുടെ വിപണി മൂല്യം ഉയർത്തി കർഷകനു ന്യായവില ഉറപ്പാക്കുകയാണ് ലക്ഷ്യം.
‘സുഭിക്ഷ കേരളം’ പദ്ധതി നടപ്പാക്കിയതോടെ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന മരച്ചീനി തിന്നു തീര്‍ക്കാന്‍ പറ്റാതായി. അഞ്ചു രൂപ പോലും മരച്ചീനിക്ക് കിട്ടാത്ത സ്ഥിതിയുണ്ട്. കുറഞ്ഞത് 11,12 രൂപ ലഭിച്ചാലേ കര്‍ഷകനു പ്രയോജനമുള്ളൂ. മരച്ചീനിയില്‍നിന്ന് അന്നജം (സ്റ്റാര്‍ച്ച്) ഉണ്ടാക്കുമായിരുന്നു. കരിമ്പിൽ നിന്ന് മദ്യം ഉല്‍പാദിപ്പിക്കുന്ന ചിറ്റൂര്‍ ഷുഗര്‍ മില്‍ ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലേക്കു ലക്ഷക്കണക്കിനു ലിറ്റര്‍ സ്പിരിറ്റ് വരുന്നുണ്ട്. അതു വെള്ളവും ടേസ്റ്റ് മേക്കറും ചേര്‍ത്തു മദ്യമായി വിപണനം ചെയ്യുന്ന രീതിയാണ് ഉള്ളത്.’നിലവിലുള്ള ഡിസ്റ്റിലറികളിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മരച്ചീനിയില്‍ നിന്നുള്ള മദ്യം കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇതിനായി ആദ്യം വേണ്ടത് കുറഞ്ഞ ചെലവില്‍ സ്പിരിറ്റ് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ശരാശരി 60-70 രൂപയ്ക്ക് ഒരു ലിറ്റര്‍ സ്പിരിറ്റ് കിട്ടും. എന്നാല്‍ മരച്ചീനിയില്‍നിന്ന് ഒരു ലിറ്റര്‍ സ്പരിറ്റ് ഉത്പാദിപ്പിക്കാന്‍ നൂറു രൂപയിലേറെ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സാങ്കേതിക വിദ്യ പ്രകാരം സ്റ്റാര്‍ച്ചില്‍ (അന്നജം) നിന്നാണ് സ്പിരിറ്റ് ഉണ്ടാക്കുന്നത്. ഇവ നൂറു ഡിഗ്രിയില്‍ തിളപ്പിച്ച് കുഴമ്പാക്കും. രാസപ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും. യീസ്റ്റ് ചേര്‍ത്ത് പുളിപ്പിക്കും. പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോഴാണ് സ്പിരിറ്റ് ലഭിക്കുന്നത്.ഒരു കിലോഗ്രാം കപ്പപ്പൊടിക്ക് അഞ്ചു കിലോ ഉണങ്ങിയ മരച്ചീനി വേണമെന്നാണ് കണക്ക്. ഇതില്‍ നിന്ന് 800 ഗ്രാം സ്റ്റാര്‍ച്ചാണ് ലഭിക്കുക. ഒരു കിലോ സ്റ്റാര്‍ച്ച് ലഭിക്കാന്‍ വേണ്ടത് ആറു കിലോഗ്രാം മരച്ചീനി. ഒരു കിലോ സ്റ്റാര്‍ച്ചില്‍ നിന്ന് പരമാവധി 400 മില്ലിലിറ്റര്‍ സ്പിരിറ്റ് ആണ് ലഭിക്കുക. ഇങ്ങനെ നോക്കുമ്പോള്‍ ഒരു ലിറ്റര്‍ സ്പിരിറ്റുണ്ടാക്കാന്‍ 15 കിലോ മരച്ചീനിയെങ്കിലും വേണം. 10-12 രൂപയ്ക്ക് മരച്ചീനി സംഭരിച്ചാല്‍ 15 കിലോയ്ക്ക് 150-180 രൂപ ചെലവുവരും. രാസപ്രക്രിയയ്ക്കായി വേണ്ട എന്‍സൈമിനും ആസിഡിനുമുള്ള ചെലവ് ഇതിന് പുറമേയാണ്. പ്ലാന്റിന്റെയും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റാവശ്യങ്ങളുടെയും ചെലവ് വേറെ. കരിമ്പു ചണ്ടിയില്‍ നിന്ന് ഒരു ലിറ്റര്‍ സ്പിരിറ്റ് 60-70 രൂപയ്ക്ക് മദ്യക്കമ്പനികള്‍ക്കു കിട്ടുന്ന വേളയാണ് ഇരട്ടി പണം മുടക്കി മരച്ചീനിയില്‍നിന്ന് സ്പിരിറ്റ് ഉണ്ടാക്കേണ്ടി വരിക.