Home കൗതുകം പ്രിയപ്പെട്ട പശുവിനെ കൊന്നുതിന്നു, ഒന്നര വര്‍ഷത്തിന് ശേഷം പ്രതികാരം: പുലിയെ കൊന്നയാള്‍ അറസ്റ്റില്‍

പ്രിയപ്പെട്ട പശുവിനെ കൊന്നുതിന്നു, ഒന്നര വര്‍ഷത്തിന് ശേഷം പ്രതികാരം: പുലിയെ കൊന്നയാള്‍ അറസ്റ്റില്‍

ന്റെ പ്രിയപ്പെട്ട പശുവിനെ കൊന്നു തിന്ന പുലിയെ ഒന്നര വര്‍ഷം കാത്തിരുന്നു പിടികൂടി വകവരുത്തിയയാള്‍ പൊലീസ് പിടിയില്‍. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ. കുമാര്‍ (34) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ എട്ടിന് കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ നാല് വയസുള്ള പുലിയെ കെണിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് കുമാറിനെ പിടികൂടിയത്. ഇങ്ങനെയാണ് ഒന്നരവര്‍ഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നതും. ഒന്നര വര്‍ഷം മുന്‍പ് കുമാറിന്റെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്ന് തിന്നിരുന്നു. കുമാറിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു ഓമനിച്ചു വളര്‍ത്തിയ ഈ പശു.

പറമ്പില്‍ മേയാന്‍ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാര്‍ പറഞ്ഞിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് കെണിവച്ചു കാത്തിരുന്ന് അവസാനം കഴിഞ്ഞ ദിവസം പുലി കെണിയിലാവുകയായിരുന്നു.

മിക്ക ദിവസവും മറ്റാരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് വനപാലകരുടെ ചോദ്യം ചെയ്യലില്‍ കുമാര്‍ വെളിപ്പെടുത്തി. ജീവനോടെ കെണിയില്‍ പെട്ട പുലിയെ കുമാര്‍ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അയല്‍വാസികള്‍ വനപാലകരോട് കുമാറിന്റെ പകയുടെ കഥ പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നാര്‍ എസിഎഫ് ബി.സജീഷ്‌കുമാര്‍, റേഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ കുമാറിനെ റിമാന്‍ഡ് ചെയ്തു.