എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് സംഗീത ഇതിഹാസം എസ്പി ബാലസുബ്രമണ്യം ലോകത്തോട് വിടപറഞ്ഞത്. 74 വയസിലും തന്റെ ശബ്ദത്തില്‍ ചെറുപ്പം സൂക്ഷിച്ചിരുന്ന മഹാപ്രതിഭയുടെ വിടവാങ്ങല്‍ സംഗീതലോകത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.
അപാരമായ ശ്വസനക്ഷമതകൊണ്ട് ചലച്ചിത്ര രംഗത്ത് വിസ്മയം തീര്‍ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത ഗായകനെന്ന റെക്കോര്‍ഡ് എസ്പിബിയുടെ പേരിലാണ്. 1981ല്‍ കന്നഡ സംവിധായകന്‍ ഉപേന്ദ്രക്ക് വേണ്ടി ഒറ്റ ദിവസം 21 പാട്ടുകള്‍ പാടിയാണ് ഇദ്ദേഹം എല്ലാവരെയും വിസ്മയിപ്പിച്ചത്. പിന്നീടൊരിക്കല്‍ തമിഴില്‍ 19 പാട്ടും ഹിന്ദിയില്‍ 16 പാട്ടും ഇതുപോലെ റെക്കോര്‍ഡ് ചെയ്ത് അല്‍ഭുതപ്പെടുത്തി.
1980ല്‍ ശങ്കരാഭരണത്തിലൂടെയാണ് എസ്പിബിയെ തേടി ആദ്യ ദേശീയ പുരസ്‌കാരമെത്തുന്നത്. ശങ്കരാഭരണത്തില്‍ കെ വി മഹാദേവന്‍ ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ എസ്പിബി ഇന്ത്യന്‍ സിനിമാസംഗീതത്തിന് അനിഷേധ്യനാവുകയായിരുന്നു. തുടര്‍ന്ന് അഞ്ചു തവണ കൂടി ഇദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. അതിലൊന്ന് തൊട്ടടുത്തവര്‍ഷം തന്നെയായിരുന്നു. ചിത്രം എക് ദുജെ കേലിയെ.
എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം തമിഴകത്തിന് സ്വന്തമാവുകയായിരുന്നു. ഇളയരാജയും ഗംഗൈ അമരനുമാണ് എസ്പിബിയെ തമിഴ്നാട്ടില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ഒരു പങ്ക് വഹിച്ചത്. എന്നാല്‍ തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നു എന്നുള്ളതും ഒരു പ്രത്യേകതയാണ്.
മലയാളത്തില്‍ എസ്പിബിയെ എത്തിച്ചത് ജി ദേവരാജനാണ്. 1969 ല്‍ കടല്‍പ്പാലത്തില്‍. മറ്റു മലയാളത്തില്‍ അദ്ദേഹം നൂറ്റിപ്പതിയാറ് പാട്ടുകള്‍ ആലപിച്ചു.