Home ആരോഗ്യം കോവിഡ് 19 വായുവിലൂടെ പകരും: വാദം ബലപ്പെടുത്തി പുതിയ പഠനം

കോവിഡ് 19 വായുവിലൂടെ പകരും: വാദം ബലപ്പെടുത്തി പുതിയ പഠനം

കോവിഡ് 19 വൈറസ് നിയന്ത്രണാതീതമായി ലോകത്താകമാനം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ രോഗവ്യാപനം എങ്ങനെ തടയാം എന്ന കാര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും മറ്റും ശ്രദ്ധ ചെലുത്തുന്നത്. ഇതിന് മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിക്കുമ്പോഴും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. വൈറസ് വായുവിലൂടെ പടരും എന്ന വാദം ഇതോടെ ബലപ്പെടുകയാണ്.

ഉറവിടമറിയാത്ത കേസുകളുടെ ക്രമാതീതമായ വര്‍ധനവും ഇതേ സംശയം തന്നെ പങ്കുവയ്ക്കുന്നു.
രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയോ, അവരുടെ സ്രവ കണങ്ങള്‍ വീണ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമാണ് രോഗം പകര്‍ന്നുകിട്ടുകയെങ്കില്‍ കേസുകളുടെ എണ്ണം ഇത്രമാത്രം വര്‍ധിക്കുമോയെന്നതാണ് സംശയം.

രോഗിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവകണങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയോ, വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്ത് മറ്റൊരാളില്‍ രോഗം എത്തിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഗവേഷകലോകം സൂചനകള്‍ നല്‍കിയിരുന്നു. ഈ സൂചനകളെ ഉറപ്പിക്കുന്ന തരത്തിലാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

അതായത്, രോഗിയായ ഒരു വ്യക്തി ഇരിക്കുന്ന അന്തരീക്ഷത്തില്‍ രോഗകാരിയായ വൈറസ് ഉണ്ടാകാമെന്നും ആവശ്യത്തിന് വെന്റിലേഷനില്ലാത്ത, പ്രത്യേകിച്ച് എയര്‍കണ്ടീഷന്‍ഡ് ആയ സാഹചര്യമാണെങ്കില്‍ അത് എളുപ്പത്തില്‍ മറ്റുള്ളവരിലേക്ക് എത്താമെന്നുമാണ് പഠനം പറയുന്നത്.

‘യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജ്ജിയ’യില്‍ നിന്നുള്ള ഗവേഷകരാണ് ഇതുസംമ്പന്ധിച്ച പഠനം നടത്തിയത്. ചൈനയില്‍ നിന്നുള്ള ചില കേസുകളാണ് ഇവര്‍ പ്രധാനമായും പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇക്കൂട്ടത്തില്‍ എയര്‍കണ്ടീഷന്‍ഡ് ബസിനകത്ത് യാത്ര ചെയ്ത രോഗിയില്‍ നിന്ന് കൂട്ടത്തില്‍ ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് കൊവിഡ് പകര്‍ന്നുകിട്ടിയെന്നും ഇത് വായുവിലൂടെയല്ലാതെ സാധ്യമല്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ അടച്ചിട്ട അന്തരീക്ഷത്തില്‍ വായുവിലൂടെ രോഗവ്യാപനം നടക്കുമെന്ന് തന്നെയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും തുടര്‍ന്നും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.