Home ആരോഗ്യം ഗര്‍ഭനിരോധന ഗുളികള്‍ കാന്‍സറിനെ പ്രതിരോധിക്കുമെന്ന് പഠനം

ഗര്‍ഭനിരോധന ഗുളികള്‍ കാന്‍സറിനെ പ്രതിരോധിക്കുമെന്ന് പഠനം

ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളുടെ ആരോഗ്യം തകര്‍ക്കുന്ന വില്ലന്‍മാരാണെന്ന് എല്ലാവര്‍ക്കുമറിയാം. പല സൈഡ് എഫക്ടുകളെക്കുറിച്ചും ആശങ്കയോടെ ആളുകള്‍ സംസാരിച്ച് കേള്‍ക്കാറുണ്ട്. മിക്ക സ്ത്രീകളും ഇതിന്റെ ഉപയോഗശേഷം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കാറുള്ളത്. കൂടാതെ ഗര്‍ഭനിരോധന ഗുളികകള്‍ സ്തനാര്‍ബുദത്തിന് വരെ കാരണമാകുന്നുവെന്ന തരത്തില്‍ നേരത്തേ പഠനറിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചില കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്വീഡനിലെ ‘ഉപ്സല യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന- അല്ലെങ്കില്‍- കഴിച്ചിട്ടുള്ള സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദത്തിനും ഗര്‍ഭാശയത്തിന് അകത്ത് വരുന്ന ‘എന്‍ഡോമെട്രിയല്‍’ ക്യാന്‍സറിനുമുള്ള സാധ്യതകള്‍ കുറവായിരിക്കും എന്നാണ് ഇവരുടെ കണ്ടെത്തല്‍.

‘ക്യാന്‍സര്‍ റിസര്‍ച്ച്’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇവരുടെ പഠനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. അണ്ഡാശയ അര്‍ബുദവും, എന്‍ഡോമെട്രിയല്‍ അര്‍ബുദവുമാണ് സ്ത്രീകളില്‍ ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് പ്രധാനമായി കണ്ടുവരുന്ന രണ്ട് തരം ക്യാന്‍സറുകള്‍.

ഇതില്‍ എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ പൊതുവില്‍ നേരത്തേ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് മൂലം കണ്ടെത്തപ്പെടാറുണ്ടെന്നും എന്നാല്‍ അണ്ഡാശയ അര്‍ബദുത്തിന്റെ കാര്യത്തില്‍ പലപ്പോഴും മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നതിന് ശേഷമാണ് ക്യാന്‍സര്‍ കണ്ടെത്തപ്പെടാറെന്നും ഗവേഷകര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ തങ്ങളുടെ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന വസ്തുത തള്ളിക്കളയുന്നില്ലെന്നും ഇവര്‍ പറയുന്നു.