Home വാഹനം മനുഷ്യവിസര്‍ജ്യം ഇന്ധനമാക്കി വണ്ടികള്‍; ഒരു വര്‍ഷം ലാഭിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ പെട്രോള്‍

മനുഷ്യവിസര്‍ജ്യം ഇന്ധനമാക്കി വണ്ടികള്‍; ഒരു വര്‍ഷം ലാഭിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ പെട്രോള്‍

നുഷ്യ വിസര്‍ജ്യത്തില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനത്തെക്കുറിച്ച് ചിലപ്പോള്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. അതും പ്രതിവര്‍ഷം ഒരുലക്ഷത്തില്‍ അധികം രൂപയുടെ പെട്രോള്‍ ലാഭിച്ചുകൊണ്ടുള്ള ഓട്ടം. ഇന്ധനവില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ചും ഈ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയെക്കുറിച്ചും കേള്‍ക്കുന്നത് അത്ഭുതം തന്നെ. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ‘പൂ എനര്‍ജി’. ഓസ്‌ട്രേലിയന്‍ കമ്പനിയായ അര്‍ബന്‍ യൂട്ടിലിറ്റീസ് ആണ് ഈ ‘പൂ എനര്‍ജി’ ഇന്ധനമാക്കി വണ്ടിയോടിക്കുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്ക് എസ്‌യുവിയാണ് കമ്പനി പൂ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പ്രധാന വാഹനം.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അര്‍ബന്‍ യൂട്ടിലിറ്റീസ്. 2017 ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ പൂ-പവര്‍ കാര്‍ വികസിപ്പിച്ചെടുത്തത്. ബ്രിസ്‌ബേനിലെ മുന്നര ലക്ഷം ആളുകളുടെ വിസര്‍ജ്യമാണ് ഇവര്‍ ബയോഗ്യാസായും വൈദ്യുതിയായും മാറ്റുന്നതത്രേ.

ഒരു ദിവസം ഒരു ബ്രിസ്‌ബേന്‍ നിവാസി ഒരു കോന എസ്‌യുവിക്ക് അര കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള വൈദ്യുതി സംഭാവന ചെയ്യുന്നുണ്ടെന്നാണ് അര്‍ബന്‍ യൂട്ടിലിറ്റീസിന്റെ കണക്കുകള്‍. ബ്രിസ്ബെയ്നിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള 330,000-ത്തിലധികം ആളുകള്‍ ഓരോ തവണ ഫ്‌ലഷ് ചെയ്യുമ്പോഴും കമ്പനിയുടെ പൂ-പവര്‍ കാറുകള്‍ക്ക് അരകിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ഇന്ധനം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ബ്രിസ്‌ബേനിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള ബയോഗ്യാസ് ഒരു കോജെനറേഷന്‍ യൂണിറ്റിലേക്ക് നല്‍കുമ്പോള്‍ ഹ്യൂണ്ടായ് കോന ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് അര്‍ബന്‍ യൂട്ടിലിറ്റീസ് പറയുന്നു. വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഭീമന്‍ എഞ്ചിനാണ് കോജെനറേഷന്‍ യൂണിറ്റ്.

ഒരു കോന ഇവി ഒരു പ്രവാവശ്യം മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 150,000 ലിറ്റര്‍ മലിനജലത്തില്‍ നിന്നുള്ള വൈദ്യുതി ആവശ്യമാണെന്നും പൂ എനര്‍ജി ഉപയോഗിക്കുന്നതിനാല്‍ എസ്യുവിക്ക് പ്രതിവര്‍ഷം 1,700 ഡോളര്‍ വിലവരുന്ന പെട്രോള്‍ ലാഭിക്കാന്‍ കഴിയുമെന്നുമാണ് കമ്പനി പറയുന്നത്. 240 വോള്‍ട്ട് പവര്‍പ്ലഗ് ഉപയോഗിച്ചാണ് എസ്യുവി ചാര്‍ജ് ചെയ്യുന്നത്. ഒരൊറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ റേഞ്ച് ഉള്ള വാഹനമാണ് കോന.

മനുഷ്യ വിസര്‍ജ്യത്തെ ഊര്‍ജമാക്കി മാറ്റുന്നത് കാരണം പ്രവര്‍ത്തനച്ചെലവിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 1.7 ദശലക്ഷം ഡോളര്‍ ലാഭിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 4,000 വീടുകള്‍ക്ക് ആവശ്യമായ ഊര്‍ജത്തിന് സമാനമായ വൈദ്യുതി ഉല്‍പാദിപ്പിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.

2018 ദില്ലി ഓട്ടോ എക്സ്പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം 2019 ജൂലൈ ആദ്യമാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാര്‍ജിങ് സംവിധാനത്തിന്റെയും പിന്‍ബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‌യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന സ്റ്റാന്‍ഡേര്‍ഡ്, എക്‌സ്റ്റന്‍ഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്.

സ്റ്റാന്‍ഡേര്‍ഡ് കോനയില്‍ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത് സെക്കന്‍ഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ് മണിക്കുര്‍ കൊണ്ട് സ്റ്റാന്‍ഡേര്‍ഡ് കോന ഫുള്‍ചാര്‍ജാവും. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജറില്‍ 54 മിനിട്ട് കൊണ്ട് 80 ശതമാനം ചാര്‍ജാകും.

കോന എക്‌സ്റ്റന്‍ഡിനു 64kWh ബാറ്ററിയും 150 kW &nbsp ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. ഈ എസ്‌യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പിനെയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.