Home വിനോദം അന്താരാഷ്ട്ര ചലച്ചിത്രമേള രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും; കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

അന്താരാഷ്ട്ര ചലച്ചിത്രമേള രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും; കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ) യുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ (ശനിയാഴ്‌ച) തുടങ്ങും. ഡെലിഗേറ്റ് പാസ് വാങ്ങുംമുമ്പുള്ള സൗജന്യ കോവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയവർക്കു മാത്രമേ പാസ് നൽകുകയൊള്ളു എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലു സ്ഥലങ്ങളിലായാണ് ഇത്തവണ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ചു വരെയുമാണ്‌ മേള. ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും.

പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമാണ് ഫീസ്. വിവിധ വിഭാഗങ്ങളിലായി 50 ഓളം രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രം പ്രദർശിപ്പിക്കും. നാല് സ്ഥലങ്ങളിലും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുക.

പ്രതിനിധികൾ സ്വദേശം ഉൾപ്പെടുന്ന മേഖലയിലെ മേളയിൽ രജിസ്‌റ്റർ ചെയ്യണം. തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), കൊച്ചി (ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ), പാലക്കാട് (പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ), തലശ്ശേരി (കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്‌) എന്നിങ്ങനെയാണ്‌ മേഖലകൾ. ഒരാൾക്ക്‌ ഒരു മേഖലയിൽ മാത്രമേ രജിസ്‌റ്റർ ചെയ്യാനാകൂ. മറ്റ്‌ ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക്‌ ആ മേഖലയിൽ രജിസ്‌റ്റർ ചെയ്യാം.

registration.iffk.in വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്‌ത പ്രതിനിധികൾക്ക് ലോഗിൻ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
48 മണിക്കൂർ മുമ്പ്‌ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പാസ് നൽകും. തിയറ്ററിൽ സീറ്റുകളുടെ പകുതി എണ്ണത്തിൽ മാത്രമേ പ്രവേശനമുണ്ടാകൂ.

തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി. കൊച്ചിയിൽ സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ സ്‌ക്രീൻ-1. തലശ്ശേരിയിൽ മൂവി കോംപ്‌ളെക്‌സിലുള്ള അഞ്ച് തിയറ്ററുകൾ, ലിബർട്ടി മൂവി ഹൗസ്‌. പാലക്കാട് പ്രിയ, പ്രിയദർശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദേവി ദുർഗ എന്നീ തിയേറ്ററുകലിലായിട്ടാകും ചലച്ചിത്ര മേള നടക്കുക.